ADVERTISEMENT

അസൻസിയോൺ ∙ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കു പൂർണ പിന്തുണ അറിയിച്ചു പാരഗ്വായ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായി പാരഗ്വായ് രാഷ്ടപതി മരിയോ അബ്ദോ ബെനിറ്റസുമായി കൂടിക്കാഴ്ച നടത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ഭീകരതയ്ക്കെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കാൻ ആഹ്വാനം ചെയ്തു. 

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച ബെനിറ്റസ്, ഇന്ത്യയുടെ ആശങ്ക രാജ്യാന്തര തലത്തിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. ഭീകര സംഘടനകളെയും അവയ്ക്കു പിന്തുണ നൽകുന്നവരെയും ഒറ്റപ്പെടുത്താൻ ഇരു രാജ്യങ്ങളും ഒരുമിച്ചു നിൽക്കും. രാജ്യാന്തര ഭീകരതയ്ക്കെതിരെ ഐക്യരാഷ്ട സംഘടന നടത്തുന്ന പ്രവർത്തനങ്ങളോട് രണ്ടു രാജ്യങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐക്യരാഷ്ട സംഘടനയുടെ സുരക്ഷാകാര്യ സ്ഥിരംസമിതിയിൽ അംഗത്വം നേടാനുള്ള ഇന്ത്യൻ ശ്രമത്തിനു പാരഗ്വായ് പിന്തുണ അറിയിച്ചു. 

രാഷ്ട്രപതിയുടെ ഒദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു. ബഹിരാകാശം, വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, ഊർജം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കും. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപാര, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും. 

ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്കുള്ള അനുഭവസമ്പത്തും വൈദഗ്ധ്യവും പാരഗ്വായുടെ വളർച്ചയ്ക്ക് ഉപയോഗിക്കാൻ സന്നദ്ധമാണെന്നു വെങ്കയ്യ നായിഡു അറിയിച്ചു. ഐഎസ്ആർഒയുെട സഹായത്തോടെ പാരഗ്വായ്ക്കായി സാറ്റലൈറ്റുകൾ ബഹിരാകാശത്തെത്തിക്കും. ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾക്കായി ഗ്രൗണ്ട് സ്റ്റേഷനുകൾ സജ്ജമാക്കാനും ഉദ്യോഗസ്ഥർക്കു പരിശീലനം നൽകാനും ഇന്ത്യ ഒരുക്കമാണ്. 

പാരഗ്വായ് ഉപരാഷ്ടപതി ഹ്യൂഗോ വലസ്ക്വെസ്, ദേശീയ കോൺഗ്രസ് (സെനറ്റ്) പ്രസിഡന്റ് സിൽവിയോ ഒവലർ എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും സന്നിഹിതനായിരുന്നു. പാരഗ്വായിലെ യുദ്ധസ്മാരകത്തിൽ നായിഡു പ്രണാമമർപ്പിച്ചു.

English Summary: India and Paraguay come together to fight global terrorism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com