ADVERTISEMENT

സിയോൾ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചകളുടെ ഭാഗമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസങ്ങളിൽ വിയറ്റ്നാം സന്ദർശിച്ചിരുന്നു. വിയറ്റ്നാം– ഉത്തരകൊറിയ രാഷ്്ട്രങ്ങളുടെ കമ്യൂണിസ്റ്റ് പേരുംപെരുമയുമൊന്നും ഈ സന്ദർശനത്തിൽ വിഷയമായില്ല.

പക്ഷേ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‍യാങ്ങിനും വിയറ്റ്നാം തലസ്ഥാനമായ ഹാനോയ്ക്കും ഒരു സവിശേഷതയുണ്ട്. ഉത്തരകൊറിയൻ ഭരണാധികാരികളായ കിം ഇൽ സങ്, കിം ജോങ് ഇൽ എന്നിവരുടെയും വിയറ്റ്നാമിൽ ആദരണീയനായ ഹോ ചിമിന്റെയും മൃതദേഹങ്ങള്‍ രണ്ടു തലസ്ഥാനങ്ങളിലും ‘കേടുകൂടാതെ’ ഇന്നും ഉറങ്ങുന്നു. രണ്ടിടത്തും ലോകചരിത്രത്തിൽ ഇടം നേടിയ ഭരണാധികാരികളുടെ മൃതശരീരങ്ങള്‍ക്ക് ‘അമരത്വത്തിന്റെ കൂട്ട്’ പകർന്നു നൽകിയത് റഷ്യൻ ശാസ്ത്രത്തിന്റെ കൈകളാണ്. ഇന്നും മറ്റാർക്കും അറിയാത്ത അപൂർവമായ ശാസ്ത്രവഴി.

സന്ദർശനത്തിന്റെ ഭാഗമായി കിം ഹോചിമിന്റെ ഹാനോയിലെ മൗസോളിയം സന്ദർശിക്കുകയും ചെയ്തു. ട്രംപുമായുള്ള ചർച്ചകളും പരിപാടികളും വെട്ടിച്ചുരുക്കിയെങ്കിലും ഹോചിമിന്‍ ഉറങ്ങുന്ന മൗസോളിയം സന്ദർശിക്കാൻ കിം മറന്നില്ല. മൗസോളിയത്തിന് അകത്തു സന്ദർശകരെ കാത്ത് വിയറ്റ്നാമിന്റെ രാഷ്ട്ര പിതാവ് ഹോചിമിൻ അന്ത്യവിശ്രമം കൊള്ളുന്നു. മോസ്കോയിലെ പ്രശസ്തമായ ലെനിൻ ലാബാണ് ഉത്തരകൊറിയയിലും വിയറ്റ്നാമിലും നേതാക്കളുടെ എംബാമിങ് പൂർത്തിയാക്കിയത്. 1924ൽ റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് വ്ലാദിമിർ ലെനിന്റെ മൃതശരീരം എംബാമിങ് ചെയ്ത സംഘമാണ് ലെനിൻ ലാബ്.

സോവിയറ്റ് യൂണിയൻ തകര്‍ന്നിട്ടു വർഷങ്ങളായി. വിയറ്റ്നാമിലെയും ഉത്തരകൊറിയയിലെയും സോഷ്യലിസ്റ്റ് ആശയങ്ങൾ ഏറെ മാറി. പക്ഷേ ഇപ്പോഴും എല്ലാ വർഷവും വിയറ്റ്നാമിലും ഉത്തരകൊറിയയിലും എംബാമിങ് പുതുക്കുന്നതിനായി ലെനിൻ ലാബ് പ്രതിനിധികൾ കൃത്യമായി എത്തുന്നുണ്ട്. എംബാമിങ്ങും പുനർ എംബാമിങ്ങും എല്ലായ്പ്പോഴും നടത്തുന്നത് മോസ്കോ ലാബിലെ ശാസ്ത്രജ്ഞരാണെന്ന് കലിഫോർണിയ സര്‍വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം പ്രൊഫസർ അലക്സി യുർചാക് പറഞ്ഞു. എംബാമിങ് ചെയ്യപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചു പുസ്തകമെഴുതുന്നയാളാണ് അലക്സി. വർഷങ്ങളായി ശാസ്ത്രജ്ഞരെ വച്ച് എംബാമിങ്ങിന്റെ യഥാർഥ സാങ്കേതിക വിദ്യ എന്തെന്നു കണ്ടെത്താൻ നോക്കിയെങ്കിലും ആ രഹസ്യം ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് അലക്സി പറയുന്നത്.

ഗുഹ ലാബാക്കി മാറ്റി; ഹോചിമിനെ എംബാം ചെയ്തത് ഇങ്ങനെ

തൊലിയുടെ നിറം പോലും മങ്ങാതെ ശരീരം ദീർഘകാലം നിൽക്കാനുള്ള രാസക്കൂട്ട് കൃത്യമായ അളവിൽ ചേര്‍ത്താണ് മൃതദേഹത്തിന്റെ എംബാമിങ് നടക്കുക. വടക്കൻ വിയറ്റ്നാമിൽ യുഎസ് നിരന്തരം വ്യോമാക്രമണം നടത്തിയിരുന്ന 1969ലായിരുന്നു ഹോചിമിൻ മരിക്കുന്നത്. ഇതേ തുടർന്ന് വിയറ്റ്നാം തലസ്ഥാനമായ ഹാനോയ്ക്കു പുറത്തുള്ള ഒരു ഗുഹയിലേക്ക് സോവിയറ്റ് യൂണിയന്‍ എംബാമിങ്ങിനായുള്ള രാസവസ്തുക്കൾ എത്തിക്കുകയായിരുന്നു. എയര്‍ലിഫ്റ്റ് ചെയ്ത് അവശ്യ വസ്തുക്കൾ എത്തിച്ചശേഷം ഈ ഗുഹ ശാസ്ത്രജ്ഞർ സ്റ്റെറൈൽ ലാബാക്കി മാറ്റുകയായിരുന്നു.

1990ൽ സോവിയറ്റ് യൂണിയന്‍ തകർന്നതോടെ ലാബിന് പ്രവർത്തിക്കുന്നതിനുള്ള ഫണ്ട് മതിയാകാതെ വന്നു. അങ്ങനെയാണു കൂടുതൽ വിദേശ രാജ്യങ്ങൾക്ക് എംബാമിങ് സേവനം നടത്താൻ ലെനിൻ ലാബ് തയാറായത്. ഉത്തരകൊറിയയിലെ കിം ഇൽ സങ്, കിം ജോങ് ഇൽ എന്നിവരുടെ മൃതദേങ്ങൾ ലെനിന്‍ ലാബ് ഇങ്ങനെ എംബാം ചെയ്തു. പ്യോങ്‍യാങ്ങിലെ മൗസോളിയത്തിൽ ലബോറട്ടറി തയാറാക്കിയായിരുന്നു എംബാമിങ് നടപടികൾ.

എംബാമിങ്; മാസങ്ങളെടുക്കും

ദിവസേന പരിപാലിച്ചു മാസങ്ങളോളമെടുത്താണു യഥാർഥ എംബാമിങ് നടത്തുന്നത്. ഒന്നര വർഷമോ രണ്ടു വർഷമോ ഇടവിട്ട് ഈ മൃതദേഹങ്ങളെല്ലാം മോസ്കോയിലെ ശാസ്ത്രജ്ഞർ തന്നെ വീണ്ടും എംബാമിങ് ചെയ്യും. സോവിയറ്റ് യൂണിയൻ തകർന്ന ശേഷമാണ് വിയറ്റ്നാമില്‍നിന്ന് ലാബ് അധികൃതർ എംബാമിങ്ങിനു പണം വാങ്ങാന്‍ തുടങ്ങിയത്. എംബാമിങ്ങിനെക്കുറിച്ചു പഠനം നടത്തുന്നതിനായി വിയറ്റ്നാം സാങ്കേതിക വിദഗ്ദരെ റഷ്യയിലേക്ക് അയച്ചു. വിയറ്റ്നാമിലെ മൗസോളിയത്തില്‍ ഇപ്പോൾ വിയറ്റ്നാമീസ് ശാസ്ത്രജ്ഞരാണു ഹോചിമിന്റെ മൃതദേഹം സംരക്ഷിക്കുന്നത്.

വിയറ്റ്നാമിലെ മൗസോളിയം എല്ലാ വർഷവും രണ്ട് മാസത്തേക്ക് അടയ്ക്കാറുണ്ട്. ഈ സമയത്തു മൃതദേഹത്തിന്റെ പരിശോധനയ്ക്കായി റഷ്യൻ വിദഗ്ധരും സഹായത്തിനെത്താറുണ്ട്. 1992 മുതൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ച് ആൻഡ് ടീച്ചിങ് മെതേർഡ്സ് ഇൻ ബയോകെമിക്കൽ ടെക്നോളജീസ് എന്നാണ് മോസ്കോയിലെ ലാബ് അറിയപ്പെടുന്നത്. അതേസമയം എംബാമിങ്ങിലെ റഷ്യന്‍ സഹായത്തെക്കുറിച്ചു പ്രതികരിക്കാൻ ലാബോ, ഉത്തര കൊറിയയോ തയാറായിട്ടില്ല. ‘ചില പുനർനിർമാണ’ പ്രവർത്തനങ്ങള്‍ക്കായി ഉത്തരകൊറിയയിലെ കുംസുസാൻ കൊട്ടാരം അടച്ചിടാറുണ്ടെന്നു ഗവേഷകനായ ടോം ഫൗഡി പറയുന്നു. പക്ഷേ മൃതദേഹങ്ങളിലെ പരിപാലനം ഇപ്പോഴും നിഗൂഢമാണ്.

ലെനിന്റെ മൃതദേഹം സംരക്ഷിക്കുന്നതിനായി ഒരു വർഷം 200,000 ഡോളറിന് അടുത്ത് ചെലവ് വരുമെന്നാണ് 2016ൽ റഷ്യ അറിയിച്ചത്. ഇത്രയും ഭീമമായ തുക ഉത്തരകൊറിയ വഹിക്കുന്നത് എങ്ങനെയെന്ന കാര്യത്തിലും സംശയങ്ങൾ ബാക്കിയാണ്. രാജ്യാന്തര കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ശ്രേണിയിൽ ചേരുന്നതിന്റെ ഭാഗമായാണ് ആദ്യ കാലങ്ങളിൽ നേതാക്കളുടെ മൃതദേഹങ്ങൾ എംബാം ചെയ്തിരുന്നത്. പക്ഷേ ഇന്ന് വിയറ്റ്നാമില്‍ ഹോ ചിമിന്റെ മൃതദേഹത്തിന് കോളനി വിരുദ്ധ പ്രക്ഷോഭം, ദേശീയത തുടങ്ങിയവയുടെ പ്രതീകമായാണു സൂക്ഷിക്കുന്നത്. ഉത്തരകൊറിയയിലാകട്ടെ ഒരു നേതാവിന്റെ കീഴിൽ സ്വയംപര്യാപ്തമായ രാജ്യമെന്ന വാദവുമായാണ് കിമ്മുമാരുടെ മൃതദേഹങ്ങൾ സംരക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com