ADVERTISEMENT

ന്യൂഡൽഹി∙ റഫാൽ വിവാദത്തിൽ സർക്കാരിനെ വെട്ടിലാക്കി സുപ്രീംകോടതി. ഔദ്യോഗിക രഹസ്യനിയമം മറയാക്കി സർക്കാരിന് ഒളിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഔദ്യോഗികരഹസ്യനിയമം കണക്കിലെടുക്കില്ല. മോഷ്ടിച്ച രേഖകളും കോടതിക്കു പരിശോധിക്കാമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. തെളിവുനിയമത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം തീരുമാനിക്കുന്നതിന് രാജ്യസുരക്ഷ ഘടകമല്ലെന്നും സുപ്രീംകോടതി അറിയിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 14-ലേക്ക് മാറ്റി.

അതേസമയം ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിച്ചതാണെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രഹസ്യ രേഖകള്‍ ഉപയോഗിക്കുക വഴി പരാതിക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് രേഖകള്‍ മോഷ്ടിച്ചത് നിലവില്‍ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരാണ്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

റഫാല്‍ രേഖകളുടെ ഉറവിടം പ്രധാനമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. രേഖകളുടെ ഉറവിടം കണ്ടെത്താതെ കോടതി രേഖകള്‍ പരിശോധിക്കരുത്. ഇപ്പോള്‍ അന്വേഷണത്തിനുത്തരവിട്ടാല്‍ രാജ്യത്തിനു വന്‍തിരിച്ചടിയാകുമെന്നാണു വാദം. രേഖകൾ പുറത്തുവിട്ടവർ കോടതിയെ ഉറവിടം അറിയിക്കണം. എഫ് –16 വിമാനങ്ങള്‍ക്കെതിരെ പോരാടാന്‍ റഫാല്‍ വേണമെന്നും എജി കോടതിയിൽ നിലപാടെടുത്തു.

റഫാല്‍ രേഖകള്‍ പുറത്തുവിട്ട രണ്ട് പത്രങ്ങള്‍ക്കെതിരെ കേസെടുക്കുമെന്നും അറ്റോർണി ജനറൽ അറിയിച്ചു. മോഷ്ടിക്കപ്പെട്ട രേഖകള്‍ ഒരിക്കലും പുറത്തുവന്നുകൂടാത്തതാണ്. രേഖകള്‍ മോഷ്ടിച്ചതിന് അഭിഭാഷകനെതിരെയും നടപടിയുണ്ടാകും. പ്രതിരോധരേഖകള്‍ക്ക് വിവരാവകാശനിയമം ബാധകമല്ല. പ്രതിരോധ മന്ത്രാലയത്തിലെ മുൻ ജീവനക്കാരിലൂടെയോ, നിലവിലെ ജീവനക്കാർ മുഖേനയോ ആണ് രേഖകൾ മോഷ്ടിച്ചതെന്നും എജി വ്യക്തമാക്കി. അതേസമയം സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചോദിച്ചു. എന്നാൽ മോഷണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

അതേസമയം അറ്റോണി ജനറൽ ഭീഷണിപ്പെടുത്തുന്നതായി മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂറി എന്നിവർക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയിൽ പറഞ്ഞു. ഉറവിടം അറിയാതെ രേഖകള്‍ പരിശോധിക്കരുതെന്ന വാദം നിലനിൽക്കില്ല. 2ജി, കൽക്കരി കേസുകളിൽ സുപ്രീംകോടതി ഇതു തള്ളിയതാണ്. പ്രതിരോധ ഇടപാടുകളിലെ അഴിമതി അന്വേഷിക്കാൻ ഒരു തടസ്സവുമില്ലെന്നും പ്രശാന്ത് ഭൂഷൺ നിലപാടെടുത്തു.

റഫാൽ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവച്ചപ്പോൾ, അഴിമതി കണ്ടെത്തിയാൽ പിഴ ചുമത്താനുള്ള വ്യവസ്ഥയും കരാർ തുക വ്യക്തമായി ഓരോ ഇനത്തിലും ചെലവഴിക്കാൻ നിഷ്കർഷിക്കുന്ന വിധം എസ്ക്രോ അക്കൗണ്ട് തുടങ്ങുന്നതും ഒഴിവാക്കിയെന്നും ഒരു ദേശീയ മാധ്യമം വാർത്ത നൽകിയിരുന്നു.  കരാറിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇടപെട്ടതിൽ പ്രതിരോധ മന്ത്രാലയം വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതുൾപ്പെടെയുള്ള രേഖകൾ മോഷ്ടിച്ചതാണെന്നാണു സർക്കാർ നിലപാട്.

English Summary: Secret Rafale files stolen, illegal to use them: centre to supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com