ഗ്രനേഡ് ആക്രമണം നടത്തിയത് 9–ാം ക്ലാസുകാരൻ; ഒളിപ്പിച്ചത് ചോറ്റുപാത്രത്തില്
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബസ് സ്റ്റാൻഡിൽ ഗ്രനേഡ് ആക്രമണം നടത്തിയതിന് അറസ്റ്റിലായത് ഒമ്പതാം ക്ലാസ് വിദ്യാർഥി. ചോറ്റുപാത്രത്തിനുള്ളിലാണ് കുട്ടി ഗ്രനേഡ് സൂക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.30ഓടെ നടന്ന സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണം നടന്നു മണിക്കൂറുകൾക്കുള്ളിൽ കുൽഗാം സ്വദേശിയായ പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തെ കുറിച്ചു ജമ്മു പൊലീസിനു ഇന്റലിജൻലസ് വിവരം ലഭിച്ചിരുന്നതായി അടുത്തവൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച കുൽഗാമിൽ നിന്നു സ്വകാര്യ കാറിൽ പുറപ്പെട്ട കുട്ടി വ്യാഴാഴ്ച രാവിലെയാണ് ജമ്മുവിലെത്തിയത്. ചോറ്റപാത്രത്തിനുള്ളിലാക്കി കൊണ്ടുവന്ന ഗ്രനേഡ് നിർത്തിയിട്ട് ബസിനുള്ളിൽ ഉപേക്ഷിച്ച ശേഷം അതേ കാറിൽ മടങ്ങി.
യൂട്യൂബ് വിഡിയോകൾ കണ്ടാണ് ഗ്രനേഡ് ആക്രമണം നടത്താൻ കുട്ടി പരിശീലിച്ചതെന്നു പൊലീസ് പറഞ്ഞു. ശ്രീനഗർ– ജമ്മു ദേശീയപാതയിൽ 250 കിലോമീറ്ററോളം ഒരിടത്തും പിടിക്കപെടാതെ സഞ്ചരിക്കാൻ സാധിച്ചതിനെ പറ്റി കൂടുതൽ അന്വേഷണം ആവശ്യമാണ്. കുട്ടി സഞ്ചരിച്ച കാറും ഡ്രൈവറിനെയും കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും ജമ്മു ഐജി എം.കെ.സിൻഹ പറഞ്ഞു.
ആക്രമണത്തിനു പിന്നിൽ ഹിസ്ബുൽ മുജാഹിദീൻ തന്നെയാണെന്നു സിൻഹ പറഞ്ഞു. കുൽഗാമിലെ ഹിസ്ബുൽ കമാൻഡർ ഫാറൂഖ് അഹമ്മദ് ഭട്ടിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്താൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തിരഞ്ഞെടുത്തത്. ജമ്മുവിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
English Summary: Class 9 student accused of throwing grenade carried the weapon in his lunch box