നീരവിന്റെ 100 കോടിയുടെ ആഡംബര ബംഗ്ലാവ് സ്ഫോടനത്തിൽ തകർത്തു; വിഡിയോ
Mail This Article
മുംബൈ∙ വിദേശത്തേക്കു മുങ്ങിയ പിഎൻബി തട്ടിപ്പ് കേസ് പ്രതി, വജ്രവ്യാപാരി നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു തകർത്തു. പ്രശസ്ത ഉല്ലാസ കേന്ദ്രമായ അലിബാഗിലെ 100 കോടി മൂല്യമുള്ള കെട്ടിടമാണു മുംബൈ ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊളിച്ചത്.
അനധികൃത നിർമാണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റായ്ഗഡ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. അലിബാഗിലെ കയ്യേറിയ ഭൂമിയിലാണ് ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. പരിസ്ഥിതി ചട്ടങ്ങൾ പാലിച്ചില്ലെന്നും കോടതി കണ്ടെത്തി. എന്നാൽ പൊളിച്ചു നീക്കൽ അത്ര എളുപ്പമല്ലെന്നും മാസങ്ങൾ വേണ്ടി വരുമെന്നും സാങ്കേതിക വിദഗ്ധർ കോടതിയെ അറിയിച്ചു. ഇതോടെ നിയന്ത്രിത സ്ഫോടനം നടത്തി പൊളിക്കാൻ കലക്ടർ തീരുമാനിക്കുകയായിരുന്നു. സ്ഫോടക വസ്തുക്കൾ ആദ്യം തൂണുകളിൽ ഘടിപ്പിച്ചു റിമോട്ട് ഉപയോഗിച്ചു തകർത്തു.
33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. നടപടി ഒഴിവാക്കാൻ നീരവ് കോടതിയെ സമീപിച്ചിരുന്നു. ബംഗ്ലാവ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയെ രൂക്ഷമായി ബോംബെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. അനധികൃത നിർമാണം പൊളിക്കേണ്ടതാണെന്നും ഇഡിക്ക് ഇക്കാര്യത്തിൽ എന്താണു പ്രശ്നമെന്നും ഹൈക്കോടതി ആരാഞ്ഞു.