കള്ളൻ രേഖകൾ തിരികെക്കൊണ്ടുവന്നെന്നു തോന്നുന്നു: എജിയെ പരിഹസിച്ച് ചിദംബരം
Mail This Article
ന്യൂഡൽഹി∙ ‘മോഷ്ടിക്കപ്പെട്ട രേഖകൾ’ ‘കള്ളൻ’ തിരികെ കൊണ്ടു കൊടുത്തതിനാലാകാം അവ ‘ഫോട്ടോക്കോപ്പി രേഖകളാണെന്ന്’ അറ്റോർണി ജനറൽ (എജി) പറഞ്ഞതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷ്ടിച്ച രേഖകളാണ് റഫാൽ വിഷയത്തിൽ പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ചതെന്ന് സുപ്രീം കോടതിയിൽ പറഞ്ഞ എജി കെ.കെ. വേണുഗോപാൽ, വെള്ളിയാഴ്ച നിലപാടു മാറ്റിയിരുന്നു. യഥാർഥ രേഖകളുടെ പകർപ്പുകളാണ് അവയെന്നായിരുന്നു എജി വ്യക്തമാക്കിയത്.
‘‘ബുധനാഴ്ച അത് ‘മോഷ്ടിക്കപ്പെട്ട രേഖകളായിരുന്നു’. വെള്ളിയാഴ്ചയായപ്പോൾ അത് ‘ഫോട്ടോക്കോപ്പി രേഖകളായി’. കള്ളൻ വ്യാഴാഴ്ച അതു തിരിച്ചേൽപ്പിച്ചെന്നു തോന്നുന്നു’ – വിവിധ ട്വീറ്റുകളിലൂടെ ചിദംബരം പറഞ്ഞു.
‘‘ബുധനാഴ്ച ഔദ്യോഗിക രഹസ്യനിയമമാണ് മാധ്യമങ്ങളെ കാണിച്ചത്. വെള്ളിയായപ്പോൾ അത് ‘ഒലിവ് ശിഖരങ്ങളായി’. കോമൺസെൻസിനെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: I suppose thief returned documents: Chidambaram on AG's fresh Rafale remarks