പാനീയം നൽകി മയക്കി പീഡിപ്പിച്ചെന്നു രഹസ്യമൊഴി; അറസ്റ്റ് ഉടൻ
Mail This Article
പാലക്കാട്∙ ചെർപ്പുളശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ യുവതി പീഡനത്തിനിരയായെന്ന പരാതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണു മൊഴിയെടുത്തത്. നേരത്തേ പൊലീസിനു നൽകിയ മൊഴി യുവതി ആവർത്തിച്ചതായാണു സൂചന. യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്.
2018 ജൂണിൽ സിപിഎം ചെർപ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസിൽവച്ചു പീഡനത്തിനിരയായെന്ന മൊഴി യുവതി ആവർത്തിച്ചെന്നാണു വിവരം. ആരോപണ വിധേയനായ ചെർപ്പുളശേരി സ്വദേശിയായ പുത്താനാലയ്ക്കൽ തട്ടാരുതൊടിയിൽ പി.പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മിൽ മാറ്റമില്ലെങ്കിൽ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും. ചെർപ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസിലെ ഡിവൈഎഫ്ഐയുടെ മുറിയിൽ വച്ചു കുടിക്കാൻ പാനീയം നൽകി മയക്കിയശേഷം പീഡിപ്പിച്ചെന്നാണു യുവതി പൊലീസിനു നൽകിയ ആദ്യ മൊഴി.
പരാതിക്കാരിയും ആരോപണ വിധേയനും പാർട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം. യുവതിയുടെ മൊഴി പ്രകാരം വസ്തുതാ പരിശോധന നടത്തി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണ് പൊലീസ് തീരുമാനം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രകാശനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
ചെർപ്പുളശേരി ടൗണിൽ ടൂവീലർ വർക്ഷോപ്പ് നടത്തുകയാണു യുവാവ്. കോയമ്പത്തൂരിലെ സ്വാശ്രയ കോളജിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്ന യുവതിയും കുടുംബവും ചെർപ്പുളശേരിയിൽ നിന്ന് ഒന്നരമാസം മുൻപാണ് മണ്ണൂരിലെത്തിയത്. ഗർഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണു പീഡനവിവരം പുറത്തായത്.