ഹിന്ദു ഭൂരിപക്ഷ മേഖലയിൽനിന്ന് കോൺഗ്രസ് നേതാക്കൾ പേടിച്ചോടുന്നു: പ്രധാനമന്ത്രി
Mail This Article
വാർധ∙ ഹിന്ദു ഭൂരിപക്ഷ മേഖലയിൽനിന്ന് കോൺഗ്രസ് നേതാക്കൾ പേടിച്ചോടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തെ സൂചിപ്പിച്ചാണു വിവാദ പരാമർശം. പരാജയഭീതി മൂലമാണ് നേതാക്കൾ ഒളിച്ചോടുന്നത്. സമാധാന പ്രേമികളായ ഹിന്ദുക്കളെ ഭീകരവാദികളായാണു കോൺഗ്രസുകാർ കാണുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ വാർധയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോദിയുടെ വിവാദ പരാമർശം.
മോദിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:
∙ രാജ്യത്തെ ജനങ്ങൾക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായ ‘ന്യായ്’ പദ്ധതിയെയും മോദി വിമർശിച്ചു. പണം സ്വന്തമായി എടുക്കാൻ വേണ്ടിയാണ് കോൺഗ്രസ് ഓരോ പദ്ധതികളും പ്രഖ്യാപിക്കുന്നത്.
∙ പിഎസ്എൽവി സി45ന്റെ വിക്ഷേപണത്തിൽ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. ഇന്ന് 5 രാജ്യങ്ങളിലെ 12ഓളം ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചത്.
∙ കാവൽക്കാരെ (ചൗക്കിദാർ) കോൺഗ്രസ് അപമാനിക്കുകയാണ്. ശൗചാലയത്തിന്റെ കാവൽക്കാരനായപ്പോൾ ഈ രാജ്യത്തെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൂടി കാവൽക്കാരനായി ഞാൻ മാറി.
∙ സീറ്റ് പങ്കുവയ്ക്കൽ വിഷയത്തിൽ മഹാരാഷ്ട്രയിലെ എൻസിപി – കോൺഗ്രസ് സഖ്യത്തിനിടയിൽ പ്രശ്നങ്ങളുണ്ട്. കാറ്റ് ഏതു വഴിക്കാണ് വീശുന്നതെന്ന് ശരദ് പവാറിന് അറിയാം. ആറുമാസമായി സംസ്ഥാനത്തെ എൻസിപി – കോൺഗ്രസ് സഖ്യം കുംഭകർണനെപ്പോലെ ഉറങ്ങുകയായിരുന്നു.