സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി: സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു
Mail This Article
കൊച്ചി∙ സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു. ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്.
സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെട്ടത്. ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെ നികുതിയുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേൽ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12%, 100 രൂപയ്ക്ക് മുകളിൽ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകൾക്കു 11% വില വർധിക്കും. സർക്കാർ നിർദേശം പുറത്തു വന്നതോടെ ചലചിത്രമേഖലയുമായി ബന്ധപ്പെട്ടവർ ഇതിനെതിരെ രംഗത്തു വന്നിരുന്നു.
സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. നിലവിൽ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോൾ അധിക നികുതി കൂടി വന്നാൽ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും വ്യവസായം തകരുമെന്നും പ്രതിനിധികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നുമാണ് അവർ ചൂണ്ടിക്കാട്ടിയത്. ആവശ്യം അനുഭാവ പൂർവം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ എത്താതിരുന്നതോടെയാണ് കേരള ഫിലിം ചേംബര്‍ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.