പെരിയയിലെ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം തേടി മാതാപിതാക്കൾ കോടതിയിൽ
Mail This Article
കൊച്ചി∙ കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു മാതാപിതാക്കൾ ഹൈക്കോടതിയിലെത്തി. പ്രതികൾ സിപിഎമ്മുകാരായതിനാൽ സിപിഎം നിയന്ത്രണത്തിലുള്ള പൊലീസ് സംവിധാനം ഫലപ്രദമായി അന്വേഷിക്കില്ലെന്നു കാണിച്ചാണ് കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണു ഹർജി നൽകിയത്.
പക്ഷപാതപരമായ അന്വേഷണമാണു നടക്കുന്നതെന്നു ഹർജിക്കാർ ആരോപിച്ചു. സിപിഎം ഉന്നതരുടെ നിയന്ത്രണത്തിൽ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണു നടക്കുന്നത്. കേസിലുൾപ്പെട്ട വൻഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്നും പരാതിക്കാർ ആരോപിച്ചു. കേസ് അന്വേഷണത്തിന് രൂപം നൽകിയ അന്വേഷണ സംഘത്തിൽ കൂടുതലും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെന്ന് ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.