നികുതി അടച്ചില്ല; സ്കാനിയ ബസുകൾ പിടിച്ചെടുത്തു; യാത്രക്കാര്‍ ദുരിതത്തില്‍
Mail This Article
തിരുവനന്തപുരം∙ നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ മൂന്നു സ്കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. മുംബൈ ആസ്ഥാനമായ കമ്പനിയില്‍നിന്ന് വാടകയ്ക്കെടുത്തതാണ് ബസുകള്‍. പത്തു സ്കാനിയയും പത്തു ഇലക്ട്രിക് ബസുകളും ഇത്തരത്തില്‍ വാടകയ്ക്കെടുത്തിട്ടുണ്ട്. ഓരോ സ്കാനിയ ബസും ഒന്നരലക്ഷത്തിനു മുകളില്‍ തുക നികുതിയായി നല്‍കാനുണ്ട്. നികുതി അടയ്ക്കണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും വീഴ്ച വരുത്തിയതിനാലാണ് ബസുകള്‍ പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ബെംഗളൂരു സര്‍വീസ് നടത്തിയിരുന്ന സ്കാനിയ ബസ് കഴിഞ്ഞ ശനിയാഴ്ച രാത്രി അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ നികുതി അടച്ചിട്ടില്ലെന്നു വ്യക്തമായിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത ബസുകള്‍ വൈകിട്ട് 3.15ന് ബെംഗളൂരുവിലേക്കും നാലുമണിക്ക് മൂകാംബിയയിലേക്കും 5 മണിക്ക് ബെംഗളൂരുവിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. ബസുകള്‍ പിടിച്ചെടുത്തതോടെ റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ ദുരിതത്തിലായി.
അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നതിനാണ് മുംബൈ ആസ്ഥാനമായ സ്ഥാപനത്തില്‍നിന്നും സ്കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്തത്. ഇന്ധനം കെഎസ്ആര്‍ടിസി നിറയ്ക്കണം. ഒരു കിലോമീറ്റര്‍ ഓടുന്നതിന് 23.30 രൂപ സ്വകാര്യ കമ്പനിക്ക് നല്‍കണം. അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, നികുതി ഇവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമാണ്.