ADVERTISEMENT

ലണ്ടൻ‌∙ പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് നിർദേശങ്ങളെല്ലാം ഒന്നൊന്നായി ബ്രിട്ടിഷ് പാർലമെന്റ് തള്ളിയതോടെ അവസാന അടവെന്ന നിലയിൽ പ്രതിപക്ഷത്തെ കൂട്ടുപിടിച്ചു പ്രതിസന്ധി മറികടക്കാൻ ശ്രമം. ഒന്നിനും സമ്മതിക്കാതെ സ്വന്തം പാർട്ടിയിലെ ഏതാനും എംപിമാരും ഘടകകക്ഷിയായ ഡിയുപിയുടെ എംപിമാരും തുടർച്ചയായി പാർലമെന്റിൽ സർക്കാരിനെതിര‌െ തിരിഞ്ഞതോടെയാണു പ്രതിപക്ഷത്തെ കൂട്ടുപിടിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. ഇന്നലെ നടന്ന ഒൻപതു മണിക്കൂർ നീണ്ട മന്ത്രിസഭാ യോഗത്തിൽ ഏതാനും ചില മന്ത്രിമാരും കടുത്ത സമ്മർദവുമായി രംഗത്തെത്തിയതോടെയാണ് എങ്ങനെയും കരാറോടുകൂടിത്തന്നെ ബ്രെക്സിറ്റ് നടപ്പാക്കാനായി പ്രതിപക്ഷത്തിന്റെ സഹായം തേടുമെന്നു മേ പ്രഖ്യാപിച്ചത്. ഇതോടെ കരാറില്ലാത്ത ഹാർഡ് ബ്രെക്സിറ്റിനായി കാത്തിരുന്ന കൺസർവേറ്റീവ് പാർട്ടിയിലെ കടുത്ത ബ്രെക്സിറ്റ് വാദികൾ വെട്ടിലായി.

മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിനുമായി കൂടിയാലോചിച്ച് അവർക്കുകൂടി തൃപ്തികരമായ വ്യവസ്ഥകളോടെ ബ്രെക്സിറ്റ് കരാറിനു രൂപം നൽകാനാണു പ്രധാനമന്ത്രിയുടെ പുതിയ നീക്കം. പ്രതിപക്ഷം ആവശ്യപ്പെടുന്നപോലെ വ്യവസ്ഥകൾ ലഘൂകരിച്ചാൽ കരാറിനു പാർലമെന്റിന്റെ അംഗീകാരം എളുപ്പത്തിൽ നേടാനാകും. തുടക്കംമുതലേ സോഫ്റ്റ് ബ്രെക്സിറ്റ് എന്ന നിലപാടുകാരാണ് കോർബിനും ലേബർ പാർട്ടിയിലെ ഭൂരിപക്ഷവും. ഇന്നുതന്നെ കോർബിനുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് നൽകുന്ന സൂചന.

ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ 14 മന്ത്രിമാർ നിലവിലെ വ്യവസ്ഥകളോടു വിയോജിപ്പ് അറിയിച്ചതോടെയാണു കോർബിനുമായി ചേർന്നു സോഫ്റ്റ് ബ്രെക്സിറ്റിനു വഴിതുറക്കാൻ തെരേസ മേ ശ്രമം ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പു നടക്കുന്ന മേയ് 23നു മുമ്പായി യൂണിയൻ വിടാനുള്ള അനുമതി പാർലമെന്റിൽനിന്നു നേടിയെടുക്കണമെന്നാണു പ്രധാനമന്ത്രിയുടെ ആഗ്രഹം. ഇതിനുള്ള പ്രായോഗിക മാർഗം എന്ന നിലയിലാണു ലേബറുമായുള്ള വിട്ടുവീഴ്ചയും ചർച്ചയും. പ്രതിപക്ഷവുമായുള്ള ചർച്ചയിലൂടെ രൂപപ്പെടുന്ന കരാർ പാർലമെന്റിന്റെ അനുമതിയോടെ അടുത്തയാഴ്ച യൂറോപ്യൻ യൂണിയനു മുന്നിൽ അവതരിപ്പിക്കാനാണു പ്രധാനമന്ത്രിയുടെ നീക്കം.

ഇതിനിടെ, കോർബിനുമായി ചേർന്നു ചർച്ച നടത്തി ബ്രെക്സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം കൺസർവേറ്റീവ് പാർട്ടിയിൽ കനത്ത എതിർപ്പിനു കാരണമായിട്ടുണ്ട്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള കടുത്ത യൂറോപ്യൻ യൂണിയൻ വിരുദ്ധർ ഇതിനെതിരെ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ലേബറുമായുള്ള കൂട്ടുകെട്ട് തുടർന്നാൽ തെരേസയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നു നീക്കാനുള്ള ശ്രമം ആരംഭിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഒടുവിൽ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി പ്രതിപക്ഷത്തിനു കൈമാറിയെന്നായിരുന്നു ബോറിസ് ജോൺസന്റെ വിമർശനം.

എന്നാൽ പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ സ്വാഗതം ചെയ്തു. സർക്കാരുമായുള്ള കൂടിയാലോചനയിൽ സന്തോഷമേയുള്ളൂവെന്നും തുറന്ന മനസ്സോടെയാകും ചർച്ചകളെ സമീപിക്കുകയെന്നും കോർബിൻ വ്യക്തമാക്കി.

കരാറിന്മേൽ കോർബിൻ നിർദേശിച്ച ഭേഗദതികൾ ഒരുവട്ടം പാർലമെന്റ് വോട്ടിനിട്ടു തള്ളിയതാണ്. ഈ സാഹചര്യത്തിൽ പുതിയ ഏതു നിർദേശവുമായാവും കോർബിൻ എത്തുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ സന്ദിഗ്ധാവസ്ഥ പരിഹരിക്കുന്നതിനും രാജ്യതാൽപര്യത്തിനുമാണു തന്റെ മുൻഗണനയെന്നാണു പ്രതിപക്ഷവുമായുള്ള ചർച്ചയെക്കുറിച്ചു തെരേസയുടെ പ്രതികരണം. ഇതു സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ വിട്ടുവീഴ്ച ഉണ്ടായേക്കുമെന്ന സൂചനയാണ്.

കസ്റ്റംസ് യൂണിയൻ, നിലവിൽ ബ്രിട്ടനിലുള്ള യൂറോപ്യൻ പൗരന്മാരുടെ ഭാവി തുടങ്ങിയ വിഷയങ്ങളിലാണു ലേബറിനു ശക്തമായ പിടിവാശിയുള്ളത്. ഇക്കാര്യങ്ങളിൽ കൂടുതൽ ഇളവുകൾക്കു ചർച്ചയിൽ സർക്കാർ തയാറായേക്കുമെന്നാണു സൂചന.

English Summary: Brexit: May to meet Corbyn to tackle deadlock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com