ADVERTISEMENT

വാഷിങ്ടന്‍/ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം അതിഭയാനകമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന നാസാ മേധാവിയുടെ വാദം തള്ളി ഇന്ത്യന്‍ മിസൈല്‍ വിദഗ്ധര്‍. ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും നാസ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞിരുന്നു. 

നാസയുടെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ. സാരസ്വത് പറഞ്ഞു. മിസൈലും ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന അവശിഷ്ടങ്ങള്‍ക്ക് ബഹിരാകാശത്ത് ഏറെക്കാലം തങ്ങിനില്‍ക്കാന്‍ മാത്രം ചലനവേഗമില്ലെന്ന് സാരസ്വത് വ്യക്തമാക്കി. 300 കിലോമീറ്റര്‍ ഉയരത്തില്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ച് ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തി ചാമ്പലാകും. ഇപ്പോള്‍ത്തന്നെ ലക്ഷക്കണക്കിന് അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് സഞ്ചരിക്കുന്നുണ്ട്. അവയൊക്കെ രാജ്യാന്തര ബഹിരാകാശ നിലത്തിനു ഭീഷണിയാകുന്നുണ്ടോ? ഓരോ വര്‍ഷവും വിവിധ വലിപ്പത്തിലുള്ള 190 ഉപഗ്രഹങ്ങളാണ് താഴ്ന്ന ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്നത്. അതിന്റെ എണ്ണം കൂടുകയേ ഉള്ളു. ഓരോ സാറ്റലൈറ്റ് വിക്ഷേപണവും അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ പരീക്ഷണത്തില്‍നിന്നുണ്ടാകുന്ന ചെറിയ തോതിലുള്ള അവിശിഷ്ടങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത് അര്‍ഥശൂന്യമാണെന്നും സാരസ്വത് പറഞ്ഞു. 

നാസയുടെ ഇത്തരം പരാമര്‍ശങ്ങള്‍ പക്ഷപാതിത്തപരവും നിരുത്തരവാദപരവും ആണെന്ന് ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞന്‍ രവി ഗുപ്ത പറഞ്ഞു. അവശിഷ്ടങ്ങള്‍ മുകളിലേക്ക് ഉയരാനുള്ള സാധ്യത കുറവാണ്. അങ്ങിനെ ഉണ്ടായാല്‍ തന്നെ കുറച്ചു സമയത്തിനുള്ളില്‍ ഊര്‍ജനഷ്ടം സംഭവിച്ച് താഴേക്ക് പതിക്കും. മുമ്പ് നിരവധി ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയ അമേരിക്കയാണ് ഇപ്പോള്‍ നമ്മളെ കുറ്റപ്പെടുത്തുന്നതെന്നും ഗുപ്ത പറഞ്ഞു. 

ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുളള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിനു ഇത്തരം പ്രവൃത്തികള്‍ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണു നിലവില്‍ ഉളളതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്. 

ബഹിരാകാശത്ത് അധികം വലുപ്പമുളള 23,000 ഓളം വസ്തുക്കള്‍ ഒഴുകി നടക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മിഷന്‍ ശക്തിയുടെ ഭാഗമായി ഇന്ത്യ നടത്തിയ ഉപഗ്രഹവേധ ബഹിരാകാശ ദൗത്യം മാലിന്യം സൃഷ്ടിച്ചെന്ന യുഎസ് വിമര്‍ശനത്തിനു തൊട്ടുപിന്നാലെയാണു ശാസ്ത്രലോകത്തുനിന്നു വിമര്‍ശനങ്ങള്‍ ഉയരുന്നത്. 

ബഹിരാകാശത്തെ അലങ്കോലമാക്കരുതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്റെ വിമര്‍ശനം. ബഹിരാകാശത്തെ കിടമല്‍സരത്തിന്റെ ലക്ഷണമായി ഇന്ത്യന്‍ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണം. ഒരുപാടുകാലം നില്‍ക്കാതെ മാലിന്യം കത്തിത്തീരുമെന്നും ഷാനഹാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഭ്രമണപഥത്തിലുള്ള മറ്റു ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതിനാല്‍ ബഹിരാകാശ മാലിന്യം അപകടകരമാണ്. എന്നാല്‍ 'ശക്തി ദൗത്യം' പരീക്ഷിച്ചത് അധികം ഉയരത്തിലല്ലാത്തതിനാല്‍ പ്രശ്‌നം കുറവാണെന്നാണു ഇന്ത്യയുടെ വിലയിരുത്തല്‍.

ഈ മേഖലയില്‍ അധികം ഉപഗ്രഹങ്ങള്‍ ഇല്ല. 2007ല്‍ ചൈന നടത്തിയ ഉപഗ്രഹവേധം മൂവായിരത്തിലധികം മാലിന്യത്തുണ്ടുകളാണു സൃഷ്ടിച്ചതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായിരുന്നു അത്. അന്നു ചൈന നടത്തിയ എസാറ്റ് മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ന്ന ഫെങ് യുന്‍-1സി ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ 2013ല്‍ ഒരു റഷ്യന്‍ ഉപഗ്രഹത്തിന്റെ തകര്‍ച്ചയ്ക്കിടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

'മിഷന്‍ ശക്തി' എന്നു പേരിട്ട ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം 3 മിനിറ്റില്‍ ലക്ഷ്യം കണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. ശത്രുരാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങള്‍ നശിപ്പിക്കാമെന്നതാണ് ഉപഗ്രഹവേധ മിസൈലിന്റെ മെച്ചം. എ-സാറ്റ് മിസൈല്‍ സാങ്കേതികവിദ്യ 2012ല്‍ ആര്‍ജിച്ചിരുന്നെങ്കിലും യഥാര്‍ഥ ഉപഗ്രഹത്തെ തകര്‍ത്തുള്ള പരീക്ഷണം ആദ്യമാണ്.

English Summary : A-Sat debris threat to ISS, says Nasa chief; experts rubbish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com