ADVERTISEMENT

ചണ്ഡീഗഡ്∙ 'നാവിൽ സ്വർണം കെട്ടിയ' കോൺഗ്രസ് നേതാവാണു  മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. എല്ലാ സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് ഘടകങ്ങളോടു തിരഞ്ഞെടുപ്പു  പ്രചാരണത്തിനു വരേണ്ട നേതാക്കള്‍ ആരൊക്കെയാണെന്നു നിര്‍ദേശിക്കാന്‍ എഐസിസി ആവശ്യപ്പെട്ടപ്പോൾ ഏറ്റവുമധികം മുറവിളി ഉയർന്നതു സിദ്ദുവിനു വേണ്ടിയായിരുന്നു. പ്രിയങ്ക ഗാന്ധിയേയും  രാഹുല്‍ ഗാന്ധിയേയും എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടപ്പോൾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും നിന്നും മുഴങ്ങി കേട്ട പേരു സിദ്ദുവിന്റെതായിരുന്നു. 

ജനങ്ങളെ കയ്യിലെടുക്കുന്ന പ്രസംഗ ശൈലിയും അളന്നു മുറിച്ചു തൂക്കി ഉപയോഗിക്കുന്ന വാക് ചാതുരിയുമാണു സിദ്ദുവിനെ ആൾക്കൂട്ടത്തിന്റെ നേതാവാക്കുന്നത്. രാഷ്ട്രീയം, സിനിമ, സ്‌പോര്‍ട്‌സ് എല്ലാം സമാ സമം ചേർത്തു സിദ്ദു പ്രസംഗം കൊഴുപ്പിക്കുകയും  ചെയ്യും.

പൊന്നും വിലയുളള, നാവിൽ സ്വർണം കെട്ടിയ, ജനങ്ങൾക്കും പ്രദേശിക ഘടകങ്ങൾക്കും ഏറെ പ്രിയങ്കരനായ സിദ്ദുവിനെ കോൺഗ്രസിന് ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പിൽ മഷിയിട്ടു നോക്കിയിട്ടു പോലും കാണാൻ സാധിക്കാത്തതാണ് ഇപ്പോൾ ദേശീയ നേതൃത്വത്തിനു തലവേദനയായിരിക്കുന്നത്. നേതൃത്വവുമായി യാതൊരു തരത്തിലുളള ആശയവിനിമയവും ഇല്ലാതെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഇറങ്ങാതെ സിദ്ദു മാറി നിൽക്കാൻ തുടങ്ങിയിട്ടു 20 ദിവസങ്ങൾ പിന്നിട്ടു. 

2016 ൽ അമൃത്‌സർ ലോക്സഭാംഗമായിരുന്ന സിദ്ദുവിനു തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റു നിഷേധിക്കുകയും അവിടെ അരുൺ ജയ്റ്റ‌ലിയെ  മത്സരിപ്പിക്കുകയും ചെയ്തതോടെയാണു ബിജെപിയുടെ ജനകീയ മുഖമായിരുന്ന സിദ്ദു പാർട്ടിയിൽ കലാപം ഉയർത്തി കോൺഗ്രസിൽ ചേർന്നത്. അധികം വൈകാതെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവും ബിജെപി വിട്ടു കോൺഗ്രസിൽ ചേക്കേറി. 

ചണ്ഡീഗഡിൽ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിനു സീറ്റു നിഷേധിച്ചതാണു സിദ്ദുവിന്റെ മൗനത്തിനു പിന്നിലെ രാഷ്ട്രീയമെന്നാണു സൂചനകൾ.  ചണ്ഡീഗഡിലോ അമൃത്‌സറിലോ മത്സരിക്കാൻ നവജ്യോത് കൗറിനു നറുക്കു വീഴുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായതു സിദ്ദുവിനു തിരിച്ചടിയായി. കോൺഗ്രസിനു നന്നായി വേരോട്ടമുളള അമൃത്‌സറിൽ വൻ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടിലിലായിരുന്നു സിദ്ദു. 

മോഗയിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിൽ നിന്നു തന്നെ തഴഞ്ഞതും സിദ്ദുവിനു നേതൃത്വത്തോടു നീരസമുണ്ടാകാൻ കാരണമായതായും പ്രാദേശിക നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും  പശ്ചിമബംഗാളും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സിദ്ദുവിനു വേണ്ടി ചരടു വലിക്കുമ്പോൾ ചണ്ഡീഗഡിലെ താരപ്രചാരകരുടെ ലിസ്റ്റിൽ നിന്നും തന്നെ വെട്ടിയതു സിദ്ദുവിനു തീരാമുറിവായി.

തുടർച്ചയായുളള വിവാദ പ്രസ്താവനകളുടെ പേരിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായി നിലനിൽക്കുന്ന പടലപിണക്കങ്ങളാണു സിദ്ദുവിനെ സംസ്ഥാന നേതൃത്വത്തിനു അനഭിമതനാക്കിയത്. ഇതാണ് തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ നിന്നു ഉൾവലിയാൻ പ്രേരിപ്പിക്കുന്നതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

അമരീന്ദറും സിദ്ദുവും ആദ്യമായല്ല നേർക്കു നേർ കൊമ്പുകോർക്കുന്നത്. മുഖ്യമന്ത്രിയെ അറിയിക്കാതെ കർതാർപുർ ഇടനാഴിയുടെ പാക്കിസ്ഥാൻ ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കുക്കാൻ സിദ്ദു പോയതു വൻ വിവാദമായിരുന്നു .

എന്തുകൊണ്ടു നിങ്ങൾ പഞ്ചാബ് മുഖ്യമന്ത്രിയെ അനുസരിക്കുന്നില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു അദ്ദേഹം ആർമി ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെയും ക്യാപ്റ്റനാണു രാഹുൽ ഗാന്ധിയെന്ന സിദ്ദുവിന്റെ പരാമർശം സംസ്ഥാന നേതൃത്വത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. രാഹുലിന്റെ നിർദേശപ്രകാരമാണ് എല്ലായിടത്തും പോകുന്നതെന്നു സിദ്ദു പറഞ്ഞതും വിവാദമായി. പാക്കിസ്ഥാൻ സന്ദർശന വേളയിൽ ഇമ്രാൻ ഖാനെ പുകഴ്ത്തിയതും ഖലിസ്ഥാൻ നേതാവിനൊപ്പം ചിത്രമെടുത്തതും കോൺഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. 

ബാലക്കോട്ട്​ വ്യോമാക്രമണത്തിൽ 300 ഭീകരവാദികൾ കൊല്ലപ്പെ​ട്ടെന്ന കേന്ദ്രസർക്കാർ അവകാശവാദത്തെ രൂക്ഷമായി പരിഹസിച്ചു സിദ്ദു രംഗത്തു വന്നതും വിവാദങ്ങൾക്കു ആക്കം കൂട്ടി. ‘‘300 ഭീകരർ മരിച്ചു, ഉണ്ടോ ഇല്ലയോ? പിന്നെ എന്തായിരുന്നു ഉദ്ദേശ്യം? നിങ്ങൾ പിഴുതെടുത്തതു ഭീകരവാദികളെയോ മരങ്ങളെയോ ? അതൊരു തെരഞ്ഞെടുപ്പു തന്ത്രമായിരുന്നോ.​?" ട്വിറ്ററിലൂടെ സിദ്ദുവിന്റെ പരിഹാസം രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുകയും ചെയ്തു. 

വിശുദ്ധമായ സൈന്യത്തെ രാഷ്​ട്രീയവത്​ക്കരിക്കുന്നതു  നിർത്തണമെന്നു  ബിജെപിയോടും മോദിയോടും സിദ്ദു ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിൽ പാർട്ടി വൻ കുതിപ്പിനു തയാറെടുക്കുമ്പോൾ ആൾക്കൂട്ടത്തിന്റെ നേതാവെന്നു പുകൾപെറ്റ സിദ്ദുവിന്റെ അസാന്നിധ്യം തിരിച്ചടിക്കുമെന്നു പാർട്ടി മനസിലാക്കി കഴി​ഞ്ഞു.

ഭാര്യയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലിയും അമരീന്ദർ സിങ്ങുമായുളള നീരസത്തെ ചൊല്ലിയും മാറിനിൽക്കുന്ന സിദ്ദുവിനെ  അനുനയിപ്പിച്ചു എത്രയും വേഗം തിരഞ്ഞെടുുപ്പു പ്രചാരണ വേദിയിൽ എത്തിക്കാൻ സംസ്ഥാന, ദേശീയ നേതൃത്വം മുൻകൈ എടുക്കണമെന്നു പ്രാദേശിക നേതൃത്വം മുറവിളി ഉയർത്തി കഴിഞ്ഞു. 

English Summary; Sidhu's wife fails to get party ticket, upset Navjot Sidhu Skips Work, Stays out of touch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com