മോദിക്കെതിരെ പ്രിയങ്കയില്ല; വാരാണസിയിൽ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥി
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. 2014ല്‍ വാരാണസിയിൽ മോദിയോട് മത്സരിച്ചുതോറ്റ അജയ് റായിയെതന്നെ വീണ്ടും സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കയെ ഇറക്കി വാരാണസിയില്‍ ശക്തമായ മത്സരം നടത്തുന്നതിനു കോൺഗ്രസ് നീക്കം നടത്തുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായിരുന്നു.
2014ലെ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളായിരുന്നു മോദിക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത്. കോൺഗ്രസ് സ്ഥാനാര്‍ഥിക്ക് 75,614 വോട്ടുകൾ മാത്രമാണ് അന്നു വാരാണസിയിൽനിന്നു ലഭിച്ചത്. നരേന്ദ്ര മോദിക്ക് 5,81,022 വോട്ടുകളാണ് 2014ൽ ഇവിടെ ലഭിച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. ഏപ്രിൽ 22 മുതൽ 29 വരെയാണ് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാവുന്ന സമയം. പൊതു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മേയ് 19നാണ് വാരാണസിയിൽ വോട്ടെടുപ്പ്.
English Summary: Congress again fields Ajai Rai from Varanasi against Modi, Priyanka Gandhi, Elections 2019, Varanasi Election News