അമ്മയെ കൊന്ന് അച്ഛൻ ജീവനൊടുക്കി; മൃതദേഹങ്ങള്‍ക്കിടയില്‍ കുരുന്നിനെ സംരക്ഷിച്ച് 4 വയസ്സുകാരി
Mail This Article
ലൊസാഞ്ചലസ്∙ അമ്മയെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തപ്പോൾ മൃതദേഹങ്ങള്‍ക്കിടയില്‍ മൂന്നു ദിവസത്തോളം രണ്ടു മാസം പ്രായമുള്ള സഹോദരനെ സംരക്ഷിച്ചു കൂടെനിന്നത് നാലു വയസ്സുകാരി. ഈമാസം 21നാണ് നാൽപ്പത്തിയാറുകാരനായ ഡേവിഡ് കൂറോസ് പാർസയേയും ഭാര്യ മുപ്പത്തിയെട്ടുകാരിയായ മിഹോകോ കൊയ്കെ പാർസയേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു ദിവസങ്ങൾക്കുശേഷമാണ് വിവരം പൊലീസ് അറിയുന്നതും വീട്ടിലെത്തുന്നതും.
മൂന്നു ദിവസമായിട്ടും വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് ഡേവിഡിന്റെ പിതാവ് പൊലീസിനെ വിളിച്ചിരുന്നു. അവർ പരിശോധനയ്ക്കെത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഇതോടെ അവർ തിരിച്ചുപോയി. മണിക്കൂറുകൾ കഴിഞ്ഞതോടെ ഡേവിഡിന്റെ സുഹൃത്ത് ജെയിംസ് റോബിൻസണും ഭാര്യ ഒലിവിയയും ഇവിടെയെത്തി. നാലുവയസ്സുകാരിയെ മോശമായ അവസ്ഥയിൽ താഴെ കണ്ടതോടെ ഇരുവരും അസ്വാഭാവികമായ എന്തോ നടക്കുന്നതായി തിരിച്ചറിഞ്ഞു. വീടിനുള്ളില്‍ പ്രവേശിച്ച ജെയിംസും ഒലിവിയയും പെൺകുട്ടി തളർന്നും വിളറിയും ഇരിക്കുന്നതായി കണ്ടു. കൂടാതെ ശരീരത്തിൽനിന്ന് അസഹ്യമായ ഗന്ധവും ഉയരുന്നുണ്ടായിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലില്‍ ഡേവിഡിന്റെയും മിഹോകോയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ മുകളിലത്തെ നിലയിൽ ഉറങ്ങുകയാണെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് ഇവർക്കു പരുക്കേറ്റ നിലയിലാണെന്നും അറിയിച്ചു. അമ്മ കരയുന്നതിന്റെ ശബ്ദം കേട്ടിരുന്നതായും നാലുവയസ്സുകാരി അയൽവാസികളെ അറിയിച്ചിരുന്നു. അയൽക്കാരനായ ടോണി മെഡിന പെണ്‍കുട്ടിയേയും സഹോദരനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയും ഭക്ഷണം നൽകുകയും ചെയ്തു. നിലവിൽ കൗണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ചിൽഡ്രൻസ് ഫാമിലി സർവീസിന്റെ സംരക്ഷണയിലാണ് കുട്ടികൾ. മിഹോകോയെ കൊലപ്പെടുത്തി ഡേവിഡ് ആത്മഹത്യ ചെയ്തുവെന്ന വിലയിരുത്തലിലാണ് പൊലീസ്. എന്നാൽ കാരണം വ്യക്തമല്ല.
English Summary: 4-Year-Old Girl and Infant Brother Survive Alone for Days After Parents’ Murder-Suicide