നടപടി പേടിയില്‍ പത്തനംതിട്ട; ഇടതിനും വലതിനുമൊപ്പം എൻഡിഎ നേതാക്കളും പട്ടികയിൽ
Mail This Article
പത്തനംതിട്ട∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നടപടി പേടിയില്‍ പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍. ഇടതു വലതുമുന്നണികള്‍ക്കൊപ്പം എന്‍ഡിഎ നേതാക്കളും നടപടി ഭയക്കുന്നവരുടെ പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്താത്തവര്‍ക്കെതിരെ നടപടി വേണമെന്നു വിവിധപാര്‍ട്ടികളിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതാക്കള്‍.
സ്ഥാനാര്‍ഥിക്കെതിരെയുള്ള പ്രസ്‌താവനകളിലൂടെ യുഡിഎഫ് പ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കിയ ഡിസിസി പ്രസിഡന്റാണ് നടപടി ഭയക്കുന്നവരുടെ പട്ടികയിൽ ആദ്യത്തെയാൾ. ജില്ലയില്‍ നിന്നുള്ള ആളായിരിക്കണം സ്ഥാനാര്‍ഥിയെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്‌താവന കോണ്‍ഗ്രസിലും യുഡിഎഫിലും വിവാദമുണ്ടാക്കി. തുടർന്നു കെപിസിസി പ്രസിഡന്റ് പത്തനംതിട്ട ഡിസിസിയെ താക്കീതുചെയ്തു.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ നടത്തിയ തുടര്‍ പ്രസ്‌താവനകൾ സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തിരഞ്ഞെടുപ്പുകാലമായതിനാല്‍ താക്കിതുകളില്‍ നടപടി ഒതുങ്ങി. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞസാഹചര്യത്തില്‍ മാതൃകാപരമായി പത്മകുമാറിനെതിരെ നടപടി വേണമെന്നു ജില്ലാകമ്മറ്റിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെടുകയാണ് ബിജെപി പ്രവര്‍ത്തകരില്‍ ഒരുവിഭാഗം. ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ എതിര്‍ചേരിയിലുള്ള ഒരു വിഭാഗം അശോകന്‍ കുളനടയുടെ നേതൃത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ പ്രവര്‍ത്തനം വൈകിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.
English Summary : Lok Sabha Election 2019,Sabarimala Row and The Pathanamthitta Constituency.