കുഞ്ഞു മരിച്ചിട്ടും സങ്കടമില്ലാതെ ആതിര; ‘കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തി’
Mail This Article
ആലപ്പുഴ∙ പട്ടണക്കാട് പിഞ്ചുകുഞ്ഞ് മരിച്ചത് മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണെന്ന് അമ്മ ആതിരയുടെ മൊഴി. കുഞ്ഞു കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണ്. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും ആതിര മൊഴി നല്‍കി. എന്നാല്‍ ഇതു പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വാസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആദിഷയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞപ്പോള്‍ മുതല്‍ സംശയമുന നീണ്ടത് അമ്മ ആതിരയ്ക്കു നേരെയാണ്. ആതിരയുടെ സ്വഭാവത്തിലെ പ്രത്യേകതകളും കുഞ്ഞിനെ പതിവായി ഉപദ്രവിച്ചിരുന്നതുമാണു സംശയങ്ങള്‍ക്കിടയാക്കിയത്. കുഞ്ഞ് മരിച്ചതിനു ശേഷവും സങ്കടമില്ലാതെയാണ് ആതിര നിന്നതെന്നു നാട്ടുകാര്‍ പറയുന്നു.
മരണം സ്ഥിരീകരിച്ച ശനി രാത്രി വീട്ടില്‍നിന്നു മാറാനുള്ള ആതിരയുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞതാണ്. കുഞ്ഞിന്റെ സംസ്‌കാര സമയം വരെ പൊലീസ് നിരീഷണത്തിലായിരുന്ന ആതിരയെ പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
കുഞ്ഞിന്റെ സംസ്കാര സമയത്ത് നാട് മുഴുവനും ഇവരുടെ വീട്ടിലെത്തിയിരുന്നു. ആതിരയെ പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെ നൂറുകണക്കിനാളുകൾ തടിച്ചുകൂടി. ആതിരയെ മൂന്നു വർഷം മുൻപാണു ഷാരോൺ പ്രണയിച്ചു വിവാഹം ചെയ്തത്.