അമിത് ജത്വ വധക്കേസ്: മുൻ ബിജെപി എംപി അടക്കമുള്ളവർക്ക് ജീവപര്യന്തം
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിൽ കൊല്ലപ്പെട്ട ആർടിഐ ആക്ടിവിസ്റ്റ് അമിത് ജത്വയുടെ ഘാതകർക്കു ജീവപര്യന്തം തടവ്. മുൻ ബിജെപി എംപി ദിനു സോളങ്കി അടക്കം ആറു പ്രതികൾക്കാണു ശിക്ഷ.
ഒൻപതു വർഷം മുമ്പ്, 2010 ജൂലൈയിലാണ് ഗുജറാത്ത് ഹൈക്കോടതിക്കു പുറത്തുവച്ച് അമിത് ജത്വ വെടിയേറ്റുമരിച്ചത്. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഗീർ വനങ്ങളിലെ സിംഹങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിവരാവകാശ നിയമം ബലമാക്കി പ്രവർത്തിച്ചുവരികയായിരുന്ന അമിത്.
കാട്ടിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഖനികൾക്കെതിരെ പോരാട്ടം നീണ്ടപ്പോഴാണ് അമിതിന് ജീവൻ നഷ്ടമായത്. അമിത് ജത്വയുടെ ഇടപെടൽ കാരണം ജുനാഗഡ് എംപിയായിരുന്ന ദിനു സോളങ്കി നടത്തിയിരുന്ന ആറ് ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു.
2009 മുതൽ എംപിയായിരുന്ന സോളങ്കിയെ 2013ലാണ് കേസ് അന്വേഷിച്ച സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ദിനു സോളങ്കിക്കു പുറമെ അദ്ദേഹത്തിന്റെ അനന്തരവൻ ശിവ സോളങ്കി, സഞ്ജയ് ചൗഹാൻ, ശൈലേഷ് പാണ്ഡെ, പഞ്ചൻ ദേശായി, ഉദജി താക്കൂർ, പൊലീസ് കോൺസ്റ്റബിൾ ബഹാദൂർസിങ് വാദർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
English Summary: Ex-BJP MP Dinu Solanki gets life term for murder of RTI activist Amit Jethwa