ജിസാൻ വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഹൂതികൾ; തകര്‍ത്തെന്ന് സഖ്യസേന
Mail This Article
റിയാദ്∙ യെമൻ അതിർത്തിയിലുള്ള തെക്കൻ സൗദിയിലെ ജിസാൻ വിമാനത്താവളം ലക്ഷ്യമിട്ട് സായുധ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂതി വക്താവ്. ചൊവാഴ്ച സ്‍ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകൾ ജിസാന്‍, അബഹ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ യെമനില്‍ നിന്ന് അയച്ചിരുന്നു. എന്നാൽ ഈ നീക്കം സൗദി സഖ്യസേന തകർത്തു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച സൗദി പൗരന്മാരെ ലക്ഷ്യമിട്ട് ഹൂതികൾ ജിസാൻ വിമാനത്താവളം ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.
യെമനിലെ സനായിൽ നിന്നാണ് ആളില്ലാ ചെറുവിമാനം അയച്ചത്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഡ്രോൺ ആക്രമണം ബാധിച്ചതായും ഹൂതി വക്താവ് അവകാശവാദം ഉന്നയിച്ചു. എന്നാൽ ഹൂതികളുടെ അവകാശവാദം തള്ളി സഖ്യസേന വക്താവ് രംഗത്തെത്തി.
ജിസാന്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ഹാങ്ങറും തെക്കു പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈതിലെ കിങ് ഖാലിദ് എയര്‍ ബേസും ലക്ഷ്യമിട്ടാണ് ചൊവാഴ്ച ഹൂതികൾ ആക്രമണം നടത്തിയത്. ഇക്കാര്യം വക്താവ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ആക്രമണം ലക്ഷ്യത്തിലെത്തും മുൻപ് തകർക്കപ്പെട്ടു.
ഇറാൻ പിന്തുണയോടെ ഹൂതി വിമതർ അബഹ, ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ തുടരുകയാണെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മേഖലയുടെ സുരക്ഷയ്ക്കും രാജ്യാന്തര സുരക്ഷയ്ക്കും ഹൂതികള്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Yemen's Houthis say they launched drone attack on Jizan airport