വൈറ്റില മേൽപാലം ക്രമക്കേട് പുറത്തുവന്നതിൽ അന്വേഷണം: പൊട്ടിത്തെറിച്ച് മന്ത്രി
Mail This Article
കൊച്ചി∙ വൈറ്റില മേൽപാല നിർമാണത്തിലെ ക്രമക്കേടു പുറത്തുവന്നതില്‍ വിജിലൻസ് അന്വേഷണം നടത്തുമെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ. എൻജിനീയർ റിപ്പോർട്ട് പുറത്തുനൽകി. ഉദ്യോഗസ്ഥ മറുപടി പറയേണ്ടി വരും. നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി. വൈറ്റില മേൽപാല നിർമാണത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ടു മനോരമ ന്യൂസ് പുറത്തുവിട്ട വാർത്തയാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
പാലം പണിയിലെ അപാകതയെക്കുറിച്ച് ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നാണു മന്ത്രിയുടെ നിലപാട്. മനോരമ ന്യൂസിന്റെ വാർത്തയുടെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ വീഴ്ച റിപ്പോർട്ട് ചെയ്ത എൻജിനീയർക്കെതിരെ മന്ത്രി ഭീഷണി ഉയർത്തിയത്. വൈറ്റില മേൽപാല നിർമാണത്തിലെ വീഴ്ചയെക്കുറിച്ച് പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗമാണു റിപ്പോര്‍ട്ട് നൽകിയത്. നിർമാണത്തിനു മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നില്ലെന്നാണ് ആരോപണം.
കഴിഞ്ഞ മാസം മേൽപാല നിർമാണത്തിന്റെ നിലവാരവും പരിശോധിച്ചിരുന്നു. ഇതിൽ കോണ്‍ക്രീറ്റിന്റെ ഫലം തൃപ്തികരമല്ലെന്നാണു റിപ്പോർട്ട്. ഡെക്ക് സ്ലാബ്, ഗർഡർ എന്നിവയിലാണ് അപാകത. കരാറുകാരന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായതായും സംശയമുണ്ട്. ഇക്കാര്യങ്ങൾ മാധ്യമങ്ങളിലെത്തിയതോടെയാണ് മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ചത്.