കുത്തേറ്റ അഖിലിനെ തടഞ്ഞുവച്ചു; കോളജിലൂടെ നടത്തിച്ചു:വിഡിയോ പുറത്ത്
Mail This Article
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ ചന്ദ്രനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുവയ്ക്കുന്നതും മുറിവേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുപ്പതിലേറെ വിദ്യാര്‍ഥികള്‍ അക്രമത്തില്‍ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു.
അതേസമയം ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചെന്ന് കുത്തുക്കേസ് പ്രതി ശിവരഞ്ജിത്ത് മൊഴി നൽകി. മോഷ്ടിച്ചത് കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ്. കോപ്പിയടിക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയിൽ പറയുന്നു. മോഷ്ടിച്ച സ്ഥലം തെളിവെടുപ്പില്‍ ചൂണ്ടിക്കാണിച്ച് നല്‍കിയെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് പൊലീസിനെ പടിയിറക്കി. ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസിനെ പിന്‍വലിച്ചത്. കുത്തുക്കേസില്‍ പെട്ട ഒന്‍പതു വിദ്യാര്‍ഥികളെ കൂടി സസ്പെന്‍ഡ് ചെയ്തു. ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി ശിവരഞ്ചിത്തിനെ ഇന്നു രാവിലെ കോളജിലെത്തിച്ചു തെളിവെടുത്തു.