മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ്; 3 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം
Mail This Article
കൊച്ചി∙ മോഹൻലാൽ അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ ഉചിതമായ റിപ്പോർട്ട് 3 ആഴ്ചയ്ക്കുള്ളിൽ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകാൻ ഹൈക്കോടതി അനുമതി നൽകി. മജിസ്റ്റേറ്റിനു കേസിൽ അന്തിമ തീരുമാനമെടുക്കാൻ ഉതകുംവിധം റിപ്പോർട്ട് നൽകണം. നടപടികളുടെ ഫലം ഹൈക്കോടതിയെ അറിയിക്കാൻ കേസ് സെപ്റ്റംബർ 2ലേക്കു വച്ചു.
മോഹൻലാൽ അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ. എ. പൗലോസ് നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കേസ് റജിസ്റ്റർ ചെയ്ത ശേഷം, 4 ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിക്കൊണ്ട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിറക്കിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹർജി.
കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്യജീവി സരക്ഷണ നിയമപ്രകാരമുള്ള അധികാരികൾ തീരുമാനമെടുക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി. വനം ഉദ്യോഗസ്ഥർ കേസെടുത്ത് നിയമാനുസൃതം അന്വേഷണം നടത്തിയെന്നും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയതുൾപ്പെടെ പിന്നീടുണ്ടായ സംഭവങ്ങളെ തുടർന്നാണു പ്രോസിക്യൂഷൻ നടപടി തുടരാതിരുന്നതെന്നും പ്രിൻസിപ്പൽ വനം ചീഫ് കൺസർവേറ്റർ (വന്യജീവി) സുരേന്ദ്രകുമാർ അറിയിച്ചിരുന്നു.