ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. സുപ്രീംകോടതി നിലപാട് മാറ്റിയാല്‍ സര്‍ക്കാരും നിലപാട് മാറ്റും. എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരും പാര്‍ട്ടിയും. അതു പാര്‍ട്ടി വേദികളില്‍തന്നെ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. വിശ്വാസികള്‍ കൂടി അണിനിരന്ന മുന്നണിയും പാര്‍ട്ടിയുമാണ് തങ്ങളുടേതെന്നു മുഖ്യമന്ത്രി പറഞ്ഞു. 

എന്നാല്‍, വിശ്വാസത്തിന്റെ അവകാശികളായി ചമയുന്നവര്‍ സര്‍ക്കാര്‍, വിശ്വാസികള്‍ക്ക് എതിരാണെന്നു പ്രചരിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായ ആ പ്രചാരണത്തെ നേരിടുന്നതില്‍ ജാഗ്രത ഉണ്ടായില്ല. ഇതിനെതിരായി പാര്‍ട്ടി ഒരു ക്യാംപയിനിലേക്ക് പോയില്ല. അതാണ് സ്വയം വിമര്‍ശനപരമായി പാര്‍ട്ടി സ്വീകരിച്ചത്. ഈ സ്വയംവിമര്‍ശനം നടത്തിയപ്പോള്‍ ചിലര്‍ വിചാരിക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരും എന്തോ വലിയ തെറ്റു ചെയ്തെന്നും അതാണ് സ്വയം വിമര്‍ശനം നടത്തിയതെന്നുമാണ്- മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടു വരുമെന്നു പറഞ്ഞവരുണ്ട്. നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്. സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്നു ബിജെപി മന്ത്രിമാരും പറഞ്ഞു. ബിജെപിയെ വിശ്വസിച്ചവരെ വഞ്ചിക്കലല്ലേ ഇതെന്നു മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തെ ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ. വനിതാമതില്‍ ലോകം ശ്രദ്ധിച്ച വനിതാ മുന്നേറ്റമായിരുന്നു. അതിനു പിന്നാലെ 2 സ്ത്രീകള്‍ ശബരിമലയില്‍ കയറിയത് ചിലര്‍ പ്രചാരണ ആയുധമാക്കി. വനിതാ മതില്‍ വിജയിച്ചപ്പോഴാണ് അവര്‍ അതിനെതിരെ തിരിഞ്ഞത്. മാധ്യമങ്ങളും ഇതിന്റെ ഭാഗമായതായി മുഖ്യമന്ത്രി പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ ഭരണത്തെ വിലയിരുത്തും. സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍ അതുമായ ബന്ധപ്പെട്ട കാര്യങ്ങളിലാണ് ജനങ്ങള്‍ തീരുമാനമെടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ എല്‍ഡിഎഫിനു ക്ഷീണാവസ്ഥയില്ല. സര്‍ക്കാര്‍ നടപടികളില്‍ ആശങ്കയ്ക്ക് വഴിയില്ല. നല്ല ഫലം പാലായിലുണ്ടാകും. കേരള കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ട്. അവര്‍ക്ക് ഗുണകരമായ അന്തരീക്ഷമല്ല പാലായിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നില്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്നു മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പ്രത്യേക രീതിയിലുള്ള വികാരം നാട്ടില്‍ ഉയര്‍ന്നു വന്നതിനാലാണ് യുഡിഎഫ് ജയിച്ചത്. അതു ലോക്സഭാ സീറ്റില്‍ മാത്രം ബാധകമാണ്. ലോക്സഭയില്‍ ജയിച്ചതുകൊണ്ട് അവര്‍ ഉപതിരഞ്ഞെടുപ്പിലും വിജയിക്കുമെന്നു കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി കേന്ദ്രത്തിനു കത്തയച്ചത് വ്യക്തിപരമായ താല്‍പര്യത്തിന്റെ ഭാഗമല്ല. ആരോഗ്യകാര്യങ്ങളടക്കം ആശങ്കയുണ്ടെന്നും നിയമത്തിനകത്തുനിന്നുള്ള സഹായങ്ങള്‍ ചെയ്യണമെന്നുമാണ് കത്തില്‍ പറഞ്ഞതെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖത്ത് യുവതിയെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് ടൂറിസം വകുപ്പില്‍ യോഗ്യതയ്ക്ക് അനുസരിച്ച് ജോലിയും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കെട്ടിട നിര്‍മാണങ്ങള്‍ക്ക് പുതിയ മാര്‍ഗങ്ങള്‍

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. സംസ്ഥാനത്തു പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നതിനു മന്ത്രിസഭാ തീരുമാനം. ലൈഫ് മിഷനിൽ ഉൾപ്പെടെ നിർമിക്കുന്ന ഭവന സമുച്ചയങ്ങളെ പുതിയ രീതിയിലേക്കു മാറ്റും. പുതിയ സാങ്കേതികവിദ്യ ജനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പ്രചാരണ പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്യും. 

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണെങ്കിലും കേരളീയർക്കു വലിയ പരിചിതമല്ലാത്ത കാര്യമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സമ്പാദ്യവും വായ്പകളും ചേർത്തു വീടുവയ്ക്കുക എന്നതാണു നമ്മുടെ രീതി. ഈ വീടുകൾ പലപ്പോഴും പൂട്ടിയിടുന്നു. ഇക്കാര്യത്തിലുള്ള മനോഭാവമാണു മാറ്റേണ്ടത്. പുതിയ സാങ്കേതികവിദ്യയ്ക്കു തുടക്കത്തിൽ സ്വീകാര്യതക്കുറവ് ഉണ്ടാകാം. എങ്കിലും അവയുടെ ഈടുനിൽപ്പും വേനൽക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്കു നയിക്കും. ചെന്നൈ ഐഐടി ഇത്തരം നിർമാണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 

വിജെടി ഇനി ഹാള്‍ അയ്യന്‍കാളി ഹാള്‍ 

നവോത്ഥാന നായകനായ അയ്യൻകാളിക്കുള്ള ഉചിത സ്മാരകം എന്ന നിലയിൽ തലസ്ഥാനത്തെ വിജെടി ഹാളിനെ അയ്യൻകാളി ഹാൾ എന്നു പുനർനാമകരണം ചെയ്യുന്നതിനു മന്ത്രിസഭയുടെ അംഗീകാരം. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്കായി 1896ൽ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമിച്ചത്. ഇപ്പോൾ  സർക്കാർ ഉടമസ്ഥതയിലുള്ള ഈ ഹാളിന്റെ അറ്റകുറ്റപ്പണിയും മോടിപിടിപ്പിക്കലും 1999 ൽ പൂർത്തിയാക്കിയിരുന്നു. ഒട്ടേറെ ചരിത്രസംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച ഈ മന്ദിരത്തെ കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്ര സ്മാരകമായി അടയാളപ്പെടുത്തണം എന്നാണു തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com