ഷാനിമോൾ സഹോദരിയെപ്പോലെ; എല്ലാവരോടും ബഹുമാനം: ജി. സുധാകരൻ
Mail This Article
ആലപ്പുഴ∙ അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ സഹോദരിയെ പോലെയാണെന്ന് മന്ത്രി ജി. സുധാകരൻ. ഒരു സ്ഥാനാർഥിയെയും മോശമായി ചിത്രീകരിക്കാൻ തയാറായിട്ടില്ല. എല്ലാ സ്ഥാനാര്‍ഥികളോടും ബഹുമാനമാണ്. മാധ്യമങ്ങൾ അടുക്കളയിൽ കയറി വാർത്തയെടുക്കുന്നത് ശരിയായ രീതിയല്ലെന്നും സുധാകരൻ പറഞ്ഞു.
ചിലർ കരഞ്ഞാണു വോട്ടു ചോദിക്കുന്നത്. ഇതിനെ മുതലകണ്ണീരെന്നു പറഞ്ഞാൽ മുതലയെ ആക്ഷേപിച്ചുവെന്നു പറഞ്ഞു നടക്കും. വികസനത്തിന്റെ പേരിലാണ് എൽഡിഎഫ് വോട്ടു ചോദിക്കുന്നതെന്നും സുധാകരൻ അമ്പലപ്പുഴയിൽ പറഞ്ഞു. ഷാനിമോൾ ഉസ്മാനെ ജി. സുധാകരന്‍ പൂതനയെന്നു വിളിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി.
സുധാകരന്റെ പ്രസ്താവന അതീവ നിന്ദ്യവും നീചവുമാണെന്നും സ്ത്രീകളെ അപമാനിക്കുന്നതിൽ പ്രതിഷേധവും ദുഃഖവും ഉണ്ടെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. കള്ളങ്ങൾ പറഞ്ഞ് ഏതെങ്കിലും പൂതനമാർക്ക് ജയിക്കാനുള്ളതല്ല തിരഞ്ഞെടുപ്പ് എന്നായിരുന്നു ഒരു കുടുംബയോഗത്തിൽ മന്ത്രി പ്രസംഗിച്ചത്. പരാമർശം വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.