ADVERTISEMENT

തിരുവനന്തപുരം∙ ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല  ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയതിന്റെ മാതൃകയില്‍ കേരളത്തിലും സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം വേണമെന്ന പ്രതിപക്ഷം ഉന്നയിച്ച ആവശ്യത്തിനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമത്തിൽ ഇടപെടാൻ സംസ്ഥാനത്തിന് അവകാശമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ശബരിമലയിൽ മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനിര്‍മാണം സാധ്യമല്ല. കേന്ദ്ര നിയമമന്ത്രി തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജെല്ലിക്കെട്ടുപോലെയല്ല ശബരിമല വിധി. മൗലികാവകാശങ്ങളുമായി ബന്ധപ്പെടുത്തിയാണ് സുപ്രീം കോടതി ശബരിമലയില്‍ വിധി പ്രഖ്യാപിച്ചത്. ഇനിയൊരു നിയമനിര്‍മാണം സാധ്യമല്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ഇതേ നിലപാടു തന്നെയാണ് കേന്ദ്ര സര്‍ക്കാരിനുമുള്ളത്. ഈ വസ്തുത മറച്ചുവച്ച് കേരളത്തില്‍ ഒരു വിഭാഗം ഭക്തരെ ബിജെപി കബളിക്കുകയാണ്.

മുന്‍ വര്‍ഷത്തേതു പോലെ ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സര്‍ക്കാരല്ല കേരളത്തിലേത്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിശ്വാസത്തിന്റെ പേരു പറഞ്ഞു ഏതെങ്കിലും വിഭാഗം അക്രമത്തിനു മുതിര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. ക്രമസാധാനം നടപ്പാക്കേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. സര്‍ക്കാര്‍ ഇടപെട്ട് ഒരു സ്ത്രീയേയും ശബരിമലയില്‍ കയറ്റിയിട്ടില്ല. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നാണ് മുന്‍ ചീഫ് ജസ്റ്റിസുകൂടിയായ അന്നത്തെ കേരള ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. സര്‍ക്കാർ നടപടികൾക്ക് അദ്ദേഹം പിന്തുണ നല്‍കിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും വേണമെങ്കില്‍ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്രം അത്തരമൊരു നിലപാട് സ്വീകരിച്ചപ്പോഴാണ് അവരെ നയിക്കുന്ന പാര്‍ട്ടിയും മറ്റു ചിലരും ചേര്‍ന്നു ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ആദ്യം വിധിയെ സ്വാഗതം ചെയ്തവര്‍ പിന്നീട് രാഷ്ട്രീയ മുതലെടുപ്പിനായി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഭക്തരെ കബളിപ്പിക്കാനുള്ള നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും വിധി വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

English Summary: CM Pinarayi Vijayan about Sabarimala verdict in Legislative Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com