11 ദിവസം, ആരു ഭരിക്കണം എന്ന് അറിയാതെ ബിജെപി-സേന; ഡല്‍ഹിയില്‍ ചൂടന്‍ ചര്‍ച്ചകള്‍
Mail This Article
ന്യൂഡൽഹി∙ മഹാരാഷ്ട്രയിൽ സേന–ബിജെപി അധികാരത്തർക്കം പതിനൊന്നാം ദിവസത്തേക്കു കടക്കുമ്പോൾ ഡൽഹിയിൽ നിർണായകമായ കൂടിക്കാഴ്ചകൾ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
മഴക്കെടുതിയിൽ കേന്ദ്രസഹായം തേടിയാണ് കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. എന്നാൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ ആയതിന്റെ കാരണങ്ങൾ അമിത് ഷായെ ഫഡ്‌നാവിസ് ധരിപ്പിച്ചതായാണ് സൂചന. സർക്കാരുണ്ടാക്കാൻ അമിത് ഷാ നൽകിയ സമയം ഇന്നലെ അവസാനിച്ചിരുന്നു. മഹാരാഷ്ട്രയിൽ പുതിയ സർക്കാർ ഉടൻ തന്നെ രൂപം കൊള്ളുമെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ഫഡ്നാവിസ് പറഞ്ഞത്.
അതിനിടെ ഡൽഹിയിലെത്തിയ ശരദ് പവാർ വൈകിട്ട് 5 മണിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. ബദൽ സർക്കാരുണ്ടാക്കാൻ ശിവസേന താൽപര്യം പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷത്തിരിക്കാനായിരുന്നു കോൺഗ്രസിന്റെയും എൻസിപിയുടെയും തീരുമാനം. പുതിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപട് ഇരു നേതാക്കളും ചർച്ച ചെയ്യും. എന്‍സിപി- 54, കോണ്‍ഗ്രസ് - 44 എന്നിങ്ങനെയാണു സീറ്റ് നില.
288 അംഗ നിയമസഭയിൽ ബിജെപിക്ക് 105 പേരും സേനയ്ക്ക് 56 പേരുമുണ്ട്. മഹാരാഷ്ട്രയിൽ അധികാരം തുല്യമായി പങ്കിടുമെന്ന് ബിജെപി രേഖാമൂലം ഉറപ്പു നൽകണമെന്നാണ് ശിവസേന നേരത്തെ ആവശ്യപ്പട്ടത്. എന്നാൽ മുഖ്യമന്ത്രി പദത്തെ കുറിച്ച് മാത്രമേ ഇനി ചർച്ച ഉണ്ടാവുകയുള്ളൂവെന്നും തങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ബിജെപി തയാറായില്ലെങ്കിൽ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും ശിവസേന ഇന്നലെ പറഞ്ഞിരുന്നു.
English Summary : Maharashtra chief minister Devendra Fadnavis meets Amit Shah in Delhi