കോവിഡ്: യുഎസിൽ കഫക്കെട്ട് കൂടുതൽ, കേരളത്തിൽ കുറവ്, പഠനത്തിന് സർക്കാർ
Mail This Article
തിരുവനന്തപുരം∙ കോവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ച യുഎസിലെ രോഗികളും കേരളത്തിലെ കോവിഡ് രോഗികളും തമ്മിൽ രോഗലക്ഷണങ്ങളിലും തീവ്രതയിലും വരെ വ്യത്യാസം. ന്യൂയോർക്കിലെ 390 രോഗികളിൽ നടത്തിയ പഠനം കേരളത്തിലെ 200 രോഗികളിൽ നടത്തിയ പഠനവുമായി താരതമ്യം ചെയ്യുമ്പോഴാണ് വ്യത്യാസങ്ങൾ പ്രകടമാകുന്നത്. രോഗതീവ്രതയിലും ലക്ഷണങ്ങളിലും പ്രകടമാകുന്ന ഈ വ്യത്യാസം സംബന്ധിച്ച് പഠനം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
കോവിഡ് ബാധിച്ചവരുടെ പ്രായം, രോഗലക്ഷണം, മരണനിരക്ക് തുടങ്ങിയവയിലെ ഏകദേശ വ്യതിയാനം ഇങ്ങനെയാണ്:
യുഎസ്
ശരാശരി പ്രായം: 62.2 വയസ്.
രോഗലക്ഷണം: കഫക്കെട്ട് (79), പനി (77), ശ്വാസംമുട്ടൽ (56)
തീവ്രലക്ഷണമുള്ളവർ: 33 ശതമാനം
മരണനിരക്ക്: 10.2 ശതമാനം
കേരളം
ശരാശരി പ്രായം: 50 വയസിനു താഴെ (ആകെ രോഗികളിൽ 70 ശതമാനത്തിലേറെ)
രോഗലക്ഷണം: പനി (44), കഫക്കെട്ട് (29) തൊണ്ടവേദന (22)
തീവ്രലക്ഷണമുള്ളവർ: 1 ശതമാനം.
മരണനിരക്ക്: 1 ശതമാനം
യൂറോപ്പിലും യുഎസിലും കോവിഡ് കൂടുതൽ മരണം വിതയ്ക്കാൻ കാരണം വൈറസിന്റെ ഘടനയിലെ മാറ്റമാണെന്നും പ്രതിരോധശേഷിക്കുറവു മൂലമാണെന്നുമെല്ലാം വാദങ്ങളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ശാസ്ത്രീയപഠനങ്ങൾ പുറത്തുവന്നിട്ടില്ല.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു രോഗം പകർന്നവർ കേരളത്തിലെത്തിയെങ്കിലും തീവ്രമായ രോഗലക്ഷണങ്ങളുള്ളവർ കുറവായിരുന്നു. രോഗികളുടെ ശരീരത്തിലെ വൈറസിന്റെ അളവ് കുറവായതാണ് ഇതിനു കാരണമെന്നാണ് നിഗമനം. ഇതോടെയാണ് ഇതിൽ വിശദമായ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചത്.
English Summary: Covid 19 cases in Kerala