ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ എപ്പോൾ വേണമെങ്കിലും സമൂഹ വ്യാപനം ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രി. അതാണ് ആരോഗ്യവകുപ്പ് ഓരോ കേസും പ്രത്യേകം പരിശോധിക്കുന്നത്. 6 ജില്ലകളിൽ ജാഗ്രത പുലർത്തണം. ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നുമുള്ളവർ കൂടുതലായി വരുന്നത് തലസ്ഥാന ജില്ലയിലാണ്. ഇവിടെ കൂടുതൽ ജാഗ്രത പാലിക്കണം. 

കേസിന്റെ എണ്ണം തിരുവനന്തപുരത്ത് കുറവാണ്. പക്ഷേ കന്യാകുമാരി ജില്ലയിൽനിന്ന് നിരവധിപേർ നിത്യേന ഇവിടേയ്ക്ക് വരുന്നതിനാൽ ജാഗ്രത ആവശ്യമാണ്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. വിദേശത്തുനിന്ന് ആളുകൾ വന്നുതുടങ്ങുമ്പോൾ കോവിഡ് കേസുകൾ കൂടുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് മന്ത്രി പറഞ്ഞു. സമ്പർക്കം വഴിയുള്ള രോഗികൾ സംസ്ഥാനത്ത് ഇപ്പോഴും 10 ശതമാനമാണ്. ചില സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മരണങ്ങള്‍ തടയാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഒരു ശതമാനത്തിൽ താഴെയാണ് സംസ്ഥാനത്തെ മരണനിരക്കെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. സംസ്ഥാനത്ത് നടത്തിയ ആന്റിബോഡി ടെസ്റ്റിന്റെ ഫലം ഉടന്‍ വരും. ഗുരുതര സ്ഥിതിയില്ലെന്നാണ് പ്രാഥമിക വിവരമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ക്വാറന്റീൻ കേന്ദ്രങ്ങൾ പൂട്ടിയിട്ടില്ല. കൂടുതൽ സൗകര്യമുള്ള വീടുകൾ കിട്ടിയപ്പോൾ ചില ഹോട്ടലുകളും റിസോർട്ടുകളും ഒഴിവാക്കിയതാണ്. ആവശ്യമുള്ളപ്പോൾ എല്ലാ കേന്ദ്രങ്ങളും ഉപയോഗിക്കും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഉറവിടം കണ്ടെത്താനാകാത്ത കേസുകളും കണക്കിലെടുത്ത് ആറു ജില്ലകളിൽ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം നഗരത്തില്‍ അതിജാഗ്രത നിലവില്‍ വന്നു. ചാല, പാളയം ഉള്‍പ്പടെ പ്രധാന മാര്‍ക്കറ്റുകളില്‍ പച്ചക്കറികടകള്‍ക്കും പലവ്യഞ്ജന കടകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് കോര്‍പറേഷന്‍ മേയര്‍ കെ. ശ്രീകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതിതീവ്രമേഖലയില്‍ ഉള്‍പ്പടെ കൂടുതല്‍ പൊലീസിനെ വിനിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.

English Summary: Covid community spread can be in kerala says health minister KK Shylaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com