വാക്സീൻ എല്ലാവർക്കുമെത്തിക്കാൻ മൂന്ന് വർഷം; ചെലവ് 80,000 കോടി രൂപയിലധികം
Mail This Article
കൊച്ചി ∙ കോവിഡ് വാക്സീന്‍ വിപണിയിലെത്തിയാലും രാജ്യത്തെ 135 കോടി ജനങ്ങള്‍ക്കും ലഭ്യമാകുക എന്നത് വെല്ലുവിളി. കൃത്യമായ സുരക്ഷാസംവിധാനത്തോടെ മാത്രമേ ഇത്രയും അളവില്‍ വാക്സീന്‍ രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളിടക്കം എത്തിക്കാനും സൂക്ഷിക്കാനും സാധിക്കൂ. ഇതിനായി പരിചയസമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം തന്നെ ആവശ്യമായി വരും.
ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും വാക്സീന്‍ ലഭ്യമാകാന്‍ 2024 വരെയെങ്കിലുമാകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പുണെവാല പറഞ്ഞത് ഇൗ വെല്ലുവിളി ചൂണ്ടിക്കാട്ടിയാണ്. രാജ്യം മുഴുവൻ വാക്സീൻ ലഭ്യമാക്കാൻ 80,000 കോടിയിൽ അധികം വേണ്ടിവരുമെന്നാണ് ലോകത്തെ ഏറ്റവും വലിയ വാക്സീൻ നിർമാതാവിന്റെ വിലയിരുത്തൽ. വാക്സീന്‍ കൈകാര്യം ചെയ്യാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട രോഗപ്രതിരോധ പദ്ധതി തന്നെ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള രോഗപ്രതിരോധ പരിപാടിയുടെ ഇലക്ട്രോണിക് വാക്സീന്‍ ഇന്‍റലിജന്‍സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയിലുമുണ്ട്. രാജ്യത്തെ ശീതീകൃത ശൃംഖലയിൽ 25,000 പോയിന്‍റുകളാണ് വാക്സീന്‍ ലഭ്യതക്കായി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
വാക്സീന്‍ എത്ര സ്റ്റോക്കുണ്ട്, കൊണ്ടുപോകുന്ന സഞ്ചാരപാത, സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങളില്‍ ഇൗ പോയന്‍റുകളില്‍നിന്ന് ലഭ്യമാകാന്‍ ഡിജിറ്റല്‍ സംവിധാനം സഹായിക്കും. രാജ്യത്തെ സാമൂഹിക, ആരോഗ്യ, കാർഷിക ശീതീകൃത ശൃംഖലകൾ കൂടി ഉപയോഗപ്പെടുത്താനും ശ്രമം നടക്കുന്നു.
ഹിമാലയത്തിലെ ലേ മുതല്‍ കന്യാകുമാരിയിലെ തീരദേശത്തുവരെ വാക്സീന്‍ എത്തിക്കുക, അതും ഒട്ടും കാലതാമസമില്ലാതെ വേണ്ടിവരും. കാലാവസ്ഥയടക്കം ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ മറികടക്കേണ്ടിയും വരും. മഹാമാരിയെ മറികടക്കണമെന്ന ഇച്ഛാശക്തിക്കു മുന്നില്‍ ആ കടമ്പയും തോറ്റുപോകും എന്നുതന്നെ പ്രതീക്ഷിക്കാം.
English Summary : It may take 3 years for vaccine to reach all places