ലേ ചൈനയുടേതെന്ന് ട്വിറ്റർ; അനാദരവ് അംഗീകരിക്കില്ലെന്ന് ഇന്ത്യ, മുന്നറിയിപ്പ്
Mail This Article
ന്യൂഡൽഹി ∙ ലഡാക്ക്, ജമ്മു കശ്മീർ എന്നീ പ്രദേശങ്ങൾ ഇന്ത്യൻ ഭരണഘടനയനുസരിച്ചു രാജ്യത്തിന്റെ അവിഭാജ്യവും അന്യാധീനപ്പെടുത്താൻ സാധിക്കാത്തതുമായ പ്രദേശങ്ങളാണെന്ന് കേന്ദ്ര സർക്കാർ. സമൂഹമാധ്യമങ്ങളിലെ ലൊക്കേഷൻ സെറ്റിങ്സിൽ ലേ ചൈനയുടെ ഭാഗമാണെന്ന രീതിയിൽ കാണിക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതിൽ എതിർപ്പ് അറിയിച്ച് ട്വിറ്റർ സിഇഒ ജാക്ക് ഡോർസിക്ക് കേന്ദ്രം കത്തയച്ചു. ഇന്ത്യൻ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നു സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ആസ്ഥാനം ലേയാണ്. ഈ പ്രദേശമാണു ചൈനയുടേതാണെന്ന രീതിയിൽ ട്വിറ്റർ കാണിച്ചത്.
ലഡാക്കിലെ ഏറ്റവും വലിയ ടൗണാണ് ലേ. ഇന്ത്യയുടെ പരമാധികാരത്തോട് അനാദരവ് കാണിച്ച നടപടി അംഗീകരിക്കാനാകില്ല. ഇതു നിയമവിരുദ്ധമാണെന്നും സര്‍ക്കാർ അറിയിച്ചു. ഐടി സെക്രട്ടറി അജയ് സാവ്നിയാണ് കത്തയച്ചത്. ഇത്തരം നടപടികൾ അപകീർത്തികരമാണ്. ട്വിറ്ററിന്റെ നിഷ്പക്ഷതയ്ക്കെതിരെ ചോദ്യങ്ങൾ ഉയരുന്നതിന് ഇടയാക്കുമെന്നും സാവ്നി ചൂണ്ടിക്കാട്ടി.
യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായിരിക്കെയാണു ട്വിറ്ററിൽ ഭൂപടത്തിന്റെ കാര്യത്തിൽ പിഴവുണ്ടായത്. ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്ന പരിഹാരത്തിനായി സൈനിക– നയതന്ത്രതല ചർച്ചകൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു.
English Summary: Government Warns Twitter Over Location Settings Showing Leh In China