കാസര്‍കോട് ടാറ്റ നിർമിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും
Mail This Article
തിരുവനന്തപുരം∙ കാസർകോട് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമിച്ച് നല്‍കിയ ആശുപത്രി 28ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു.
ഇവരുടെ നിയമനം നടന്ന് വരികയാണ്. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസര്‍കോട് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി കാസർകോട് ജില്ലയിലെ തെക്കില്‍ വില്ലേജില്‍ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിർമിച്ചത്. ടാറ്റാ ഗ്രൂപ്പാണ് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ ആശുപത്രി സൗജന്യമായി നിർമിച്ച് സര്‍ക്കാരിന് കൈമാറിയത്. എല്ലാരീതിയിലുള്ള ചികിത്സാ സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
English Summary: hospital built by Tata in Kasargod will start functioning on Wednesday