വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പ്; ട്രഷറി ഡയറക്ടർക്ക് താക്കീത്
Mail This Article
തിരുവനന്തപുരം∙ വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടർക്ക് താക്കീത്. ഡയറക്ടർ എ.എം.ജാഫറിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് ധനകാര്യ സെക്രട്ടറി താക്കീത് നൽകി ഉത്തരവിറക്കിയത്. ഇക്കാര്യം സർവീസ് ബുക്കിൽ രേഖപ്പെടുത്തും. മറ്റു നടപടികൾക്കു നിർദേശമില്ല.
വഞ്ചിയൂർ ട്രഷറി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സംഘം ട്രഷറി ഡയറക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഡയറക്ടറുടെ ഭാഗത്ത് മേൽനോട്ടക്കുറവുണ്ടായി. തട്ടിപ്പിനെക്കുറിച്ച് സർക്കാരിനെയും പൊലീസിനെയും യഥാസമയം അറിയിച്ചില്ല. ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഡയറക്ടർക്കു വീഴ്ച വന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ട്രഷറി ഡയറക്ടർക്കു സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകുകയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. കണ്ടെത്തലുകൾ അടിസ്ഥാന രഹിതമാണെന്നും ജോലിയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നുമായിരുന്നു വാദം. ഇക്കാര്യങ്ങൾ പരിശോധിച്ച സർക്കാർ, ട്രഷറി ഡയറക്ടർക്കു വീഴ്ച വന്നെന്ന നിഗമനത്തിലാണ് എത്തിചേർന്നത്. തുടർന്നാണ് നടപടി താക്കീതിൽ ഒതുക്കാൻ തീരുമാനിച്ചത്. വിരമിച്ച ട്രഷറി ഉദ്യോസ്ഥന്റെ പിൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ചാണ് വഞ്ചിയൂർ ട്രഷറി ഉദ്യോഗസ്ഥനായ ബിജുലാൽ സർക്കാരിന്റെ അക്കൗണ്ടിൽനിന്നും 2.73 കോടി രൂപ തട്ടിയെടുത്തത്.
English Summary: Warning for treasury director AM Jafar