ADVERTISEMENT

തിരുവനന്തപുരം∙ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇഎംസിസി സർക്കാരിനു സമർപ്പിച്ച പദ്ധതി രൂപരേഖയിൽ സഹകരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഎസ്ആർഒയും കോസ്റ്റ് ഗാർഡും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി). 2019 ഓഗസ്റ്റ് 3നു ഫിഷറീസ് വകുപ്പിനു സമർപ്പിച്ച ഈ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപകസംഗമത്തിലേക്ക് പദ്ധതി സർക്കാർ ശുപാർശ ചെയ്തതും ഫെബ്രുവരിയിൽ ധാരണാപത്രം ഒപ്പിട്ടതും. ഈ ധാരണാപത്രവും രൂപരേഖയുമാണ് കെഎസ്ഐഎൻസിയുമായുള്ള ട്രോളർ നിർമാണത്തിന് വഴിയൊരുക്കിയത്.

സംസ്ഥാന തുറമുഖ വകുപ്പ്, കേന്ദ്ര ഷിപ്പിങ് റജിസ്ട്രാർ, കോസ്റ്റ് ഗാർഡ്, എയർ ആംബുലൻസുമായി ബന്ധപ്പെട്ട വകുപ്പുകൾ, കേന്ദ്ര ഷിപ്പിങ് കോർപറേഷൻ, കൊച്ചിൻ ഷിപ്‌യാർഡ്, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, റീജിനൽ ട്രാൻസ്പോർട്ട് ഓഫിസ്, മത്സ്യഫെഡ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് എന്നീ സ്ഥാപനങ്ങളുമായുള്ള സഹകരണവും സർക്കാരിനു സമർപ്പിച്ച രൂപരേഖയിലുണ്ട്. ഐഎസ്ആർഒ, കോസ്റ്റ് ഗാർഡ് പോലുള്ള സ്ഥാപനങ്ങളുമായി ഒരു തരത്തിലുള്ള ചർച്ചകളും ഇഎംസിസി നടത്തിയിട്ടില്ലെന്നാണു വിവരം.

രൂപരേഖയുടെ അടിസ്ഥാനത്തിൽ അസെൻഡിൽ ആദ്യ ധാരണാപത്രം ഒപ്പിട്ടപ്പോഴൊന്നും ഈ സ്ഥാപനങ്ങളുമായുള്ള സഹകരണത്തെക്കുറിച്ച് സർക്കാർ അന്വേഷിച്ചിരുന്നില്ലെന്ന് ഇതോടെ വ്യക്തമായി. അസെൻഡിലെ ധാരണാപത്രവും ഒപ്പം സർക്കാരിനു നൽകിയ ഈ രൂപരേഖയും ഉപയോഗിച്ചാണ് ഇഎംസിസി കെഎസ്ഐഎൻസിയുമായി ധാരണയുണ്ടാക്കിയത്. 

തിരുകിക്കയറ്റിയത് അവസാന നിമിഷം

അസെൻഡ് നിക്ഷേപക സംഗമത്തിൽ ഇഎംസിസിയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി ഉൾപ്പെടുത്തിയത് അവസാന നിമിഷം. സംഗമത്തിനു തൊട്ടു മുൻപ് പ്രതീക്ഷിച്ചത്ര നിക്ഷേപ വാഗ്ദാനങ്ങൾ വരില്ലെന്ന് ഉറപ്പായതോടെ വിവിധ വകുപ്പുകളിൽ പരിഗണനയിലുള്ള പദ്ധതികൾ അസെൻഡിൽ ഉൾപ്പെടുത്താൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. തിരക്കിട്ട് ഉൾപ്പെടുത്തിയതിനാലാണ് നിക്ഷേപക സംഗമത്തിനിടെ ധാരണാപത്രം ഒപ്പിടാൻ കഴിയാതിരുന്നതെന്നാണ് വിവരം.

കഴിഞ്ഞ വർഷം ജനുവരി 9,10 തീയതികളിലാണ് കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നിക്ഷേപകസംഗമം നടന്നത്. ഇതിന് ഏതാനും ദിവസം മുൻപു നടന്ന അവലോകന യോഗത്തിലാണ് ആകെ 16,000 കോടി രൂപയുടെ വാഗ്ദാനങ്ങൾ മാത്രമേയുള്ളൂ എന്നു വ്യക്തമായത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. തുടർന്ന് ഉന്നതതല നിർദേശപ്രകാരം വ്യവസായ വകുപ്പ് മറ്റു വകുപ്പു മേധാവികളോട് പരിഗണനയിലുള്ള പദ്ധതികൾ മുഴുവൻ അസെൻഡിൽ ഉൾപ്പെടുത്താൻ അഭ്യർഥിക്കുകയായിരുന്നു. ഇങ്ങനെയാണ് ഇഎംസിസിയുടെ 5000 കോടി രൂപയുടെ പദ്ധതി നിക്ഷേപക സംഗമത്തിനെത്തിയത്.

അസെൻഡിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി 1 ലക്ഷം കോടി രൂപയുടെ വാഗ്ദാനങ്ങളെക്കുറിച്ചു പ്രഖ്യാപനം നടത്തിയെങ്കിലും അതിൽ ഇഎംസിസി പദ്ധതി ഉണ്ടായിരുന്നില്ല. നിയമസഭയിലെ മറുപടികളിലും ഇതുൾപ്പെടുത്തിയിരുന്നില്ല. ഫെബ്രുവരി 28നാണ് ഇഎംസിസിയും കെഎസ്ഐഡിസിയും ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രം ഒപ്പിടാൻ വൈകിയതും വിവരങ്ങൾ നിയമസഭയിൽ നിന്നു മറച്ചുവച്ചതും എന്തുകൊണ്ടാണെന്ന് സർക്കാർ ഇതുവരെ വിശദീകരിച്ചിട്ടില്ല.

Content Highlights: Deep Sea Trawling Deal, EMCC, Fisheries Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com