ADVERTISEMENT

തിരുവല്ല ∙ കാഴ്ചയില്ലാത്ത കുട്ടികളുടെ ജീവിതത്തിൽ സ്വജീവിതം കൊണ്ട് വെളിച്ചം വിതറിയ പി.എം.സാമുവൽ (70) ഇനി ഒളിമങ്ങാത്ത ഓർമ. ഇന്ത്യയിലെ ആദ്യ അന്ധവിദ്യാലയം എന്നു വിശേഷിപ്പിക്കാവുന്ന ഡെറാഡൂണിലെ ഷാർപ് മെമ്മോറിയിൽ ബ്ലൈൻഡ് സ്കൂൾ മേധാവിയായ സാമുവലിനാണ് ഹിമാലയത്തിന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം.

ഏതാനും ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് മരണമടഞ്ഞത്. റാന്നി പുള്ളോലിൽ കുടുംബാംഗമായ സാമുവൽ (ബാബു) ഏഷ്യയുടെ പല ഭാഗങ്ങളിലും മിഷനറിയായിരുന്നതിനു ശേഷം 1976 ലാണ് സാമൂഹിക പ്രവർത്തകനായി മുസൂറിയിൽ എത്തുന്നത്. 1980ൽ വിവാഹശേഷം ഭാര്യ കുമ്പനാട് ചിറമുഖത്ത് കുടുംബാംഗമായ സുമനയോടൊപ്പം ഗ്രാമങ്ങളിൽ പലതരം വൈദ്യസഹായം എത്തിക്കുന്നതിൽ മുൻകൈയെടുത്തു.

1986 ൽ ഹിമാലയ താഴ്‌വരയിലെ ഷാർപ് സ്കൂളിന്റെ ചുമതലയേറ്റു. പ്രവർത്തന മൂലധനമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു അന്ന് ആ സ്കൂൾ. അന്ധർക്കായുള്ള ബ്രെയ്‌ലി ഭാഷ പഠിച്ച് മികച്ച പരിശീലകനായി മാറിയ സാമുവൽ അചഞ്ചല വിശ്വാസത്തിന്റെ ഉടമയായിരുന്നു. സാമുവൽ വെട്ടിത്തുറന്ന സാമൂഹിക പ്രതിബന്ധതയുടെ വഴി ഭാര്യ സുമനയും മക്കളായ ബെനീറ്റയും ബെന്നറ്റും തുടർന്നു.

‘വെളിച്ചം വിതറുന്ന ദമ്പതികൾ’ എന്ന് ഇരുവരും താഴ്‌വരയിൽ അറിയപ്പെട്ടിരുന്നു. സ്കൂൾ പ്രിൻസിപ്പലായ സുമന അന്ധവിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്ന നവീന പാഠ്യപദ്ധതി ചിട്ടപ്പെടുത്തി രാജ്യത്തെ അന്ധരുടെ പരിശീലനത്തിനു ശ്രദ്ധേയ സംഭാവന നൽകി. ഭാഗികമായി കാഴ്ചയുള്ള കുട്ടികളുടെ കണ്ണുകളെ സ്വയം വായിക്കാവുന്ന രീതിയിലേക്കു തെളിയിച്ചെടുക്കുന്നതിന് ആവിഷ്കരിച്ച തെറപ്പി ദേശീയ ശ്രദ്ധനേടി.

കംപ്യൂട്ടർ ഉപയോഗത്തിനായി ബ്രെയിലി സോഫ്ട്‌വെയറും ബിഎഡും ഇവിടെ പഠിപ്പിക്കുന്നു. വേതനത്തിനപ്പുറം ക്ഷമയോടെ ജോലി ചെയ്യാൻ സ്പെഷൽ സ്കൂൾ അധ്യാപകരെ പരിശീലിപ്പിച്ചു. അങ്ങനെ പഠിച്ചിറങ്ങിയ പലരും ഇവിടെ അധ്യാപകരായി. അക്ഷരങ്ങളും ഗണിതവും എല്ലാം ബ്രെയിലിയിൽ പഠിപ്പിക്കാൻ ഇരുവരും ഏറെ ക്ഷമയോടെ കുട്ടികൾക്കൊപ്പമിരുന്നു. അവരുടെ ഹൃദയത്തിന്റെ അകക്കണ്ണിനു പ്രകാശമേകി.

ഹെവ്‌ലെറ്റ് എന്ന ബ്രിട്ടിഷ് മിഷനറി യുവതിക്ക് നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടിയതിനെ തുടർന്ന് അവരുടെ സുഹൃത്ത് ആനി ഷാർപ്പ് 1887 ൽ അമൃത്‌സറിൽ തുടക്കമിട്ട് പിൽക്കാലത്ത് ബിബിഎംഎഫ് എന്ന സംഘടനയ്ക്ക് കൈമാറിയ സ്കൂളാണിത്. കേരളത്തിൽ നിന്നുൾപ്പെടെ എത്തുന്ന അതിഥികൾക്ക് ആശ്രയ കേന്ദ്രം കൂടിയായിരുന്നു സ്കൂളും ഹിമാലയ മലനിരകളുടെ പശ്ചാത്തലത്തിലെ വിശാലവും മനോഹരവുമായ ക്യാംപസും.

രത്ന പുരസ്കാരം നൽകി ഉത്തരാഖണ്ഡ് സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു. പല ദേശീയ ബഹുമതികൾക്കും പരിഗണിക്കപ്പെടുമ്പോഴാണ് അതിനൊന്നും പ്രസക്തിയില്ലാത്ത ധന്യതയുടെ ലോകത്തേക്ക് സാമുവൽ പിൻവാങ്ങിയത്. സാമുവലിന് ആദരാഞ്ജലി അർപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ പങ്കെടുത്ത സൂം അനുസ്മരണയോഗവും നടന്നു.

English Summary: PM Samuel of India’s oldest school for visually impaired passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com