അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മകൻ വഴിയരികിൽ: കാരണം അറിയാൻ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി പിതാവ്
Mail This Article
ഇടുക്കി∙ മകനുണ്ടായ അപകടത്തിന്റെ കാരണമറിയാൻ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് ഇടുക്കി ചപ്പാത്ത് സ്വദേശി മോഹനൻ. മോഹനന്റെ മകൻ ബിനോജ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ബിനോജിനു പരുക്കേറ്റത് എങ്ങനെയാണെന്നറിയുന്നതിനായി പിതാവ് മോഹനൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും എങ്ങനെയാണ് അപകടമുണ്ടായതെന്നു കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. മോഹനന്റെ പരാതിയിൽ അന്വേഷണം നടത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.
കഴിഞ്ഞ ഒക്ടോബറിലാണ് വീടിന് മുന്നിലെ വഴിയരികിൽ ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായ നിലയിൽ മകൻ ബിനോജിനെ മോഹനൻ കണ്ടത്. സ്വകാര്യ ആശുപത്രികളിലടക്കം ലക്ഷങ്ങൾ മുടക്കി മകനെ ചികിൽസിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ബിനോജിന് സംഭവിച്ചത് വാഹനാപകടമാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നറിയുന്നതിനായാണ് മോഹനൻ പൊലീസിൽ പരാതി നൽകിയത്.
അയൽവാസിയുമായി മകൻ വാക്കു തർക്കത്തിൽ ഏർപ്പെട്ടത്തിനു പിന്നാലെയാണ് അപകടമെന്നാണ് മോഹനന്റെ ആരോപണം. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും ബിനോജിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. ബിനോജിന്റെ ഭാര്യക്കും മക്കൾക്കും നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരാനാണ് പിതാവ് മോഹനന്റെ തീരുമാനം.