അഹമ്മദ് പട്ടേലിന്റെ മണ്ഡലം എഎപിക്ക് നൽകി കോൺഗ്രസ്; നിരാശയെന്ന് മകൾ മുംതാസ് പട്ടേൽ
Mail This Article
ന്യൂഡൽഹി∙ ഗുജറാത്തിൽ കോൺഗ്രസ് – ആംആദ്മി പാർട്ടി (എഎപി) സീറ്റ് ധാരണയിൽ വിമർശനം ഉന്നയിച്ച് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ. പരമ്പരാഗതമായി കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ ഭറൂച്ച് സീറ്റ് കൈവിട്ടതിനെ ചൊല്ലിയാണ് മുംതാസിന്റെ പ്രതികരണം. മണ്ഡലം എഎപിക്ക് കൈമാറിയതിൽ നിരാശയുണ്ടെന്ന് മുംതാസ് വ്യക്തമാക്കി.
‘‘ഭറൂച്ച് മണ്ഡലം പിടിച്ചുനിർത്താൻ സാധിക്കാത്തതിന് ജില്ലാ നേതൃത്വത്തോടു ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ നിരാശ ഞാനും പങ്കുവയ്ക്കുന്നു. നമുക്ക് എല്ലാവർക്കും യോജിപ്പോടെനിന്ന് കോൺഗ്രസിനെ ശക്തിപ്പെടുത്താം. അഹമ്മദ് പട്ടേലിന്റെ 45 വർഷത്തെ പൈതൃകം വെറുതേ പോകാൻ അനുവദിക്കില്ല’’ – എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിൽ മുംതാസ് പറയുന്നു. ഇതിനൊപ്പം ഭറൂച്ച്കി ബേട്ടി എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്. അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും തീരുമാനത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു. ‘‘ഈ തീരുമാനം എടുക്കരുതെന്നാണ് എന്റെയും പാർട്ടി പ്രവർത്തകരുടെയും ആഗ്രഹം എന്നാൽ ഹൈക്കമാൻഡ് തീരുമാനമെടുത്താൽ അതു ഞങ്ങൾ അനുസരിക്കും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിനോട് ഒരിക്കൽക്കൂടി സംസാരിക്കും. ഗാന്ധി കുടുംബം എന്റെ കുടുംബം കൂടിയാണ്. ഈ സീറ്റിനോട് പട്ടേൽ കുടുംബത്തിനുള്ള ബന്ധം അവർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ.
Read more at: ഡല്‍ഹിയില്‍ 4 സീറ്റിൽ എഎപി, 3 സീറ്റ് കോൺഗ്രസിന്; പഞ്ചാബില്‍ വെവ്വേറെ മത്സരിക്കും
തുടർച്ചയായി ഏഴു തവണയും ഭറൂച്ച് സീറ്റിൽ ബിജെപിയാണ് വിജയിക്കുന്നത്. അതുകൊണ്ടുതന്നെ കഠിനമായി അധ്വാനിച്ചാലേ അവിടെ പ്രതിപക്ഷ പാർട്ടികൾക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടാകുകയുള്ളൂ. അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസൽ, മുംതാസ് അല്ലെങ്കിൽ ബിജെപിയെ എതിർക്കാൻ പറ്റുന്ന ശക്തനായ കോൺഗ്രസ് സ്ഥാനാർഥി – ഇവരിൽ ആരെങ്കിലുമാകും വരികയെന്നായിരുന്നു അഭ്യൂഹം. അതേസമയം, മുംതാസിനു മാത്രമല്ല, ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും ഭറൂച്ച് സീറ്റ് വിട്ടുപോയതിൽ നിരാശയുണ്ട്. സംസ്ഥാന നേതൃത്വത്തിലെ പലരും ഇതിൽ ആശ്ചര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം.
∙ ഒരിക്കൽ കോൺഗ്രസിന്റെ ശക്തികേന്ദ്രം!
1977 മുതൽ 1984 വരെ മൂന്നുതവണ അഹമ്മദ് പട്ടേൽ പ്രതിനിധീകരിച്ച മണ്ഡലമാണ് ഭറൂച്ച്. പിന്നീട് മണ്ഡലം കോൺഗ്രസിനെ കൈവിട്ടു. 1989ൽ ബിജെപിയുടെ ചന്ദു ദേശ്മുഖും 1998 മുതൽ ഇതുവരെ ബിജെപിയുടെ മൻസൂഖ് വാസവയുമാണ് മണ്ഡലം പ്രതിനിധീകരിച്ചത്.
26 ലോക്സഭാ സീറ്റുകളുള്ള ഗുജറാത്തിൽ ഭറൂച്ചിൽനിന്നും ഭാവ്‌നഗറിൽനിന്നുമായിരിക്കും എഎപി മത്സരിക്കുക. ബാക്കി 24 മണ്ഡലങ്ങളിലും കോൺഗ്രസ് തന്നെയാകും സ്ഥാനാർഥികളെ നിർത്തുക. എഎപിക്കുവേണ്ടി ചൈതർ വാസവയാണ് ഭറൂച്ചിൽ മത്സരിക്കുക. ഇവിടെ ജയിച്ചാൽ അത് അഹമ്മദ് പട്ടേലിനുള്ള ആദരാഞ്ജലിയാണെന്ന് വാസവ പറയുകയും ചെയ്തു.