കർഷകർ ഡൽഹിയിൽ; രാംലീല മൈതാനിയിൽ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് മഹാപഞ്ചായത്ത്
Mail This Article
ന്യൂഡൽഹി ∙ ഡൽഹി അതിർത്തിയിലെ പ്രതിഷേധങ്ങളുടെ തുടർച്ചയായി രാംലീല മൈതാനിയിൽ കർഷകർ കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. സർക്കാരിന്റെ കാർഷക വിരുദ്ധ നയങ്ങൾക്കെതിരെ 11 മുതൽ 2 മണിവരെയാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിനെതിരെ കർഷകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.
Read Also: കർഷക നേതാക്കൾക്കിടയിൽ ഭിന്നത; പഞ്ചാബിൽ ട്രെയിൻ തടഞ്ഞത് രണ്ട് ഗ്രൂപ്പായി
ട്രാക്ടറുകളോ ട്രോളികളോ തലസ്ഥാനത്ത് പ്രവേശിപ്പിക്കാനോ മാർച്ച് സംഘടിപ്പിക്കാനോ പാടില്ലെന്ന് സമ്മേളനത്തിന് അനുമതി നൽകിയ ഡൽഹി പൊലീസ് നിർദേശിച്ചിരുന്നു. പരമാവധി 5,000 പേർ മാത്രമേ മഹാപഞ്ചായത്തിൽ പങ്കെടുക്കാവൂ എന്നും നിർദേശമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പഞ്ചാബിൽനിന്ന് ബസുകളിലും ട്രെയിനുകളിലുമായി ആയിരക്കണക്കിനു കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഹരിയാനയിലെ ബംഗർ മേഖലയിൽനിന്നുള്ള കർഷകർ കാൽനടയായും ഡൽഹിയിലെത്തും. പൊലീസ് അനുവദിച്ച 5000 പേരെന്ന പരിധി മറികടന്നേക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടായേക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മിനിമം താങ്ങുവില ഉറപ്പാക്കൽ, സ്വാമിനാഥൻ കമ്മിഷന്‍ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കൽ എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ. ‘രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെയും കർഷകരുടെ ഉപജീവനത്തെയും അപകടത്തിലാക്കുന്ന സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരെ’ കർഷകർ പ്രമേയം അവതരിപ്പിക്കും. 2020–21ല്‍ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയാണ് മഹാപഞ്ചായത്തിന് നേതൃത്വം നൽകുന്നത്.
ഫെബ്രുവരി 13ന് തലസ്ഥാനത്തേക്ക് പുറപ്പെട്ട കർഷകരെ സിംഘു, ശംഭു അതിർത്തികളിൽ സരക്ഷാ സേന തടഞ്ഞു. സംഘർഷം രൂക്ഷമായ പലഘട്ടത്തിലും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകരുമായി കേന്ദ്രം വിവിധ ഘട്ടങ്ങളിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. പയറുവർഗങ്ങൾ, ചോളം, പരുത്തി എന്നിവ മിനിമം താങ്ങുവില നൽകി അഞ്ചു വർഷത്തേക്ക് സംഭരിക്കാമെന്ന സർക്കാർ നിർദേശത്തെ കർഷകർ തള്ളി. എല്ലാ വിളകൾക്കും താങ്ങുവില വേണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും അവർ ആവശ്യപ്പെട്ടു.