പാലായി അതിക്രമം: ‘ഊരുവിലക്കില്ല, വീഴ്ച പരിശോധിക്കും’; സിപിഎം വിശദീകരണത്തിൽ വൈരുദ്ധ്യം
Mail This Article
നീലേശ്വരം∙ പാലായിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തേങ്ങയിടുന്നതു തടഞ്ഞ സംഭവത്തിൽ ഊരുവിലക്കില്ലെന്നും പാർട്ടി പ്രവർത്തകരുടെ ഭാഗത്തു വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കുമെന്നും സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി സി.എച്ച്.കുഞ്ഞമ്പു. പുറത്തുനിന്നുള്ള തൊഴിലാളികൾ തേങ്ങയിടാൻ എത്തിയപ്പോൾ നാട്ടിലെ തൊഴിലാളികൾ എതിർത്ത പ്രശ്നമാണെന്നും അതിൽ നാട്ടുകാർ സ്വഭാവികമായി ഇടപെട്ടെന്നുമാണു കഴിഞ്ഞ ദിവസം സിപിഎം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോഹരൻ വിശദീകരിച്ചത്. ഇതിനു വിരുദ്ധമായുള്ള വിശദീകരണമാണ് ആക്ടിങ് ജില്ലാ സെക്രട്ടറി നടത്തിയത്.
പാർട്ടിക്ക് ഒരാളെയും ഊരുവിലക്കേർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഈ ആധുനികകാലത്ത് ആരെയും ഊരുവിലക്കേണ്ട കാര്യമില്ലെന്നും സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് അമ്പല കമ്മിറ്റിയുമായാണ് ആ കുടുംബത്തിനു തർക്കം. അതിൽ പാർട്ടിക്കു റോളില്ലെന്നും വിഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ഉടമയായ രാധ നാട്ടുകാരിൽ ചിലർ ഒറ്റപ്പെടുത്തുന്നതായി ആരോപണമുന്നയിച്ചിരുന്നു. സംഭവത്തിൽ നീലേശ്വരം പൊലീസ് മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തെന്നാണു സൂചന.
സിപിഎം അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കയറി ഉടമയെയും മകളെയും കത്തികാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന പദ്മനാഭൻ പാലായി സെൻട്രൽ ബ്രാഞ്ച് അംഗവും സമീപത്തെ ക്ഷേത്ര കമ്മിറ്റി ട്രഷററുമാണ്. സിപിഎം പാലായി തായൽ ബ്രാഞ്ച് അംഗമായ ഉദയൻ ഈ ക്ഷേത്രത്തിന്റെ മുൻ സെക്രട്ടറിയാണ്.