ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് അഭിഭാഷകർ കത്തു നൽകിയതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. 

‘‘ഭീഷണിപ്പെടുത്തുന്നതും  അപഹസിക്കുന്നതും വിന്റേജ് കോൺഗ്രസിന്റെ സംസ്കാരമാണ്. അഞ്ചു ദശാബ്ദം മുൻപ് അവർ സ്വയം പ്രതിബദ്ധതയുള്ള നിയമസംവിധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തിരുന്നു. സ്വന്തം സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി അവർ നാണമില്ലാതെ മറ്റുള്ളവരിൽ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുന്നു. എന്നാൽ രാജ്യത്തോടുളള എല്ലാ പ്രതിബദ്ധതയും അവർ വേണ്ടെന്ന് വയ്ക്കുകയാണ്. 140 കോടി ജനങ്ങൾ അവരെ നിരസിക്കുന്നതിൽ അദ്ഭുതമില്ല.’’– മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. 

നിക്ഷിപ്ത താൽപര്യക്കാർ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന മുന്നറിയിപ്പാണു കത്തിന്റെ ഉള്ളടക്കം. കോടതികളുടെ ഐക്യത്തിനും വിശ്വാസ്യതയ്ക്കും അന്തസ്സിനും നേർക്കു കടന്നാക്രമണം നടക്കുകയാണെന്നും രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഒരു വിഭാഗം നീതിന്യായ വ്യവസ്ഥയുടെ അന്തസ്സു കെടുത്താൻ ശ്രമിക്കുകയാണെന്നും അഭിഭാഷകർ നൽകിയ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ ചില അഭിഭാഷകരും ഉൾപ്പെട്ടിട്ടുണ്ടെന്നു മുന്നറിയിപ്പു നൽകുന്ന കത്തിൽ ആരെയാണു ഉദ്ദേശിക്കുന്നതെന്നു കൃത്യമായി വ്യക്തമാക്കിയിട്ടില്ല.

‘ജൂഡീഷ്യറി ഭീഷണിയിൽ – രാഷ്ട്രീയ, ഔദ്യോഗിക സമ്മർദങ്ങളിൽനിന്നു ജുഡീഷ്യറിയെ രക്ഷിക്കുക' എന്ന പേരിലാണ് അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്തു കത്തുനൽകിയിരിക്കുന്നത്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയും കോടതികൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കോടതി നടപടിക്രമങ്ങളെ അട്ടിമറിക്കാനും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഒരുവിഭാഗം ശ്രമിക്കുന്നു എന്നാണു കത്തിലെ പ്രധാന ആരോപണം. 

കോടതികൾക്കു മെച്ചപ്പെട്ട ഭൂതകാലമുണ്ടായിരുന്നു, സുവർണകാലം കഴിഞ്ഞുപോയി തുടങ്ങിയ ആസൂത്രിത പ്രചാരണങ്ങൾ കോടതികളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയ നേട്ടങ്ങൾ മുൻനിർത്തി ആസൂത്രിതമായി നടത്തുന്ന പ്രചാരണങ്ങളാണിത്. ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാനുള്ള 'ബെഞ്ച് ഫിക്സിങ്' നടക്കുന്നു എന്ന ആരോപണവും ഉന്നയിക്കുന്നു. ഇതു കോടതിയെ നിന്ദിക്കുന്നതിനു തുല്യമാണ്. കോടതികളുടെ അന്തസ്സിനും ബഹുമാനത്തിനും നേർക്കുള്ള കടന്നാക്രമണവുമാണെന്നും കത്തിൽ പറയുന്നു.

മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേദി, ഹിതേഷ് ജയ്ൻ, ഉജ്വല പവാർ എന്നിവർ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകരാണു കത്തെഴുതിയിരിക്കുന്നത്. 

English Summary:

'No wonder 140 crore Indians are rejecting congress', PM Modi attacks Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com