ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഭാര്യ സുനിത കേജ്‌രിവാളിനെയും പരിഹസിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. സുനിത കേജ‌രിവാൾ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കേജ്‌രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും പറഞ്ഞു.

‘‘റവന്യൂ സർവീസിൽ അവർ സഹപ്രവർത്തകർ മാത്രമായിരുന്നില്ല. അവർ എല്ലാവരെയും പാർശ്വവൽക്കരിച്ചു. ഇപ്പോൾ ഉയർന്ന പദവിയിലെത്താനുള്ള പരിശ്രമത്തിലാണ് മാഡം. ഒൻപതു തവണ കേജ്‌രിവാൾ സമൻസിന് മറുപടി നൽകിയില്ല. തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയത്. കേജ്‌രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു.’’ഹർദീപ് സിങ് പുരി പറയുന്നു. 

നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന് ലഭിച്ച നികുതി നോട്ടിസിനെ ചോദ്യം ചെയ്ത കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. ‘‘എല്ലാവരും നികുതി അടയ്ക്കേണ്ടതുണ്ട്. അവരുടെ വരുമാനം ഉയർന്നുകൊണ്ടിരിക്കുകയാണ്.’’ അദ്ദേഹം പറഞ്ഞു. 

ടാക്സ് നോട്ടിസുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള കോൺഗ്രസിന്റെ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിറകേ, 1700 കോടി രൂപ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിൽ നിന്ന് കോൺഗ്രസിന് വീണ്ടും നോട്ടിസ് ലഭിച്ചിരുന്നു. 

അതേസമയം, ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാൾ ഇഡി കസ്റ്റഡിയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ സുനിത പുതിയൊരു ക്യാമ്പെയ്നുമായി രംഗത്തെത്തിയിരുന്നു. കേജ്‌രിവാളിന് ആശീർവാദം എന്നാണ് ക്യാമ്പെയ്നിന്റെ പേര്. സുനിത പങ്കുവച്ച വാട്സാപ്പ് നമ്പറിലൂടെ അദ്ദേഹത്തിന് ആശീർവാദം അറിയിച്ചുകൊണ്ട് പിന്തുണ നൽകുന്ന ക്യാമ്പെയ്നാണ് എഎപി തുടക്കം കുറിച്ചിരിക്കുന്നത്. 

മുൻ റവന്യൂസർവീസ് ഉദ്യോഗസ്ഥയാണ് സുനിത കേജ്‌രിവാൾ. അവർ 22 വർഷം ആദായനികുതി വകുപ്പിൽ ജോലി ചെയ്തിരുന്നു. ഭോപ്പാലിലെ ഒരു പരിശീലന പരിപാടിക്കിടയിലാണ് അരവിന്ദ് കേജ്‌രിവാളും സുനിതയും പരിചയത്തിലാകുന്നത്. 1994 ബാച്ചുകാരിയാണ് സുനിത. കേജ്‌രിവാൾ 95 ബാച്ചും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com