ഇന്ത്യയിലെ വാര്‍ത്താ സംപ്രേഷണം: ലൈസൻസ് സ്വകാര്യ കമ്പനിക്കു കൈമാറി ബിബിസി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിലെ വാര്‍ത്താ സംപ്രേഷണത്തിന്‍റെ ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് കൈമാറി ബിബിസി. നേരിട്ടുള്ള വിദേശനിക്ഷേപത്തിലും ആദായനികുതി പ്രശ്നങ്ങളിലും പരിശോധനകൾക്കു വിധേയമായി ഒരു വര്‍ഷത്തിനകമാണ് ബിബിസി വാര്‍ത്ത സംപ്രക്ഷണത്തിന്‍റെ ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. ബിബിസിയുടെ തന്നെ ഇന്ത്യക്കാരായ നാലു ജീവനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച കളക്ടീവ് ന്യൂസ് റൂമിനാണ് ലൈസെന്‍സ്. അടുത്തയാഴ്ച തന്നെ പുതിയ കമ്പനിക്കു കീഴിലുള്ള പ്രവർത്തനം ആരംഭിക്കും.
ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷയിലെ വാർത്താ സംപ്രേഷണത്തിന്റെ ലൈസന്‍സാണ് ബിബിസി സ്വകാര്യ കമ്പനിക്കു കൈമാറിയിരിക്കുന്നത്. പുതിയ കമ്പനിയില്‍ 26 ശതമാനം ഓഹരിക്ക് ബിബിസി കേന്ദ്രസർക്കാരിന് അപേക്ഷ നല്‍കിയതായാണ് വിവരം. നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച് പുതിയ നിയമത്തെ തുടര്‍ന്നാണ് ബിബിസിക്ക് ഇന്ത്യയിലെ ഇത്തരത്തിലൊരു ക്രമീകരണം വേണ്ടി വന്നത്.
വാർത്താനടത്തിപ്പിന്റെ അവകാശം ഏതെങ്കിലും ഒരു രാജ്യത്ത് ബിബിസി മറ്റൊരു കമ്പനിക്കു കൈമാറുന്നത് ആദ്യമായാണ്. 200 ജീവനക്കാരാണ് ബിബിസിക്ക് ഇന്ത്യയിലുള്ളത്.‘‘ഇന്ത്യയിൽ ബിബിസിക്ക് ഒരു സമ്പന്നമായ ചരിത്രമുണ്ട്. അതുകൊണ്ടു തന്നെ എപ്പോഴും പ്രേക്ഷകമനസ്സിൽ ഒന്നാം സ്ഥാനത്തുണ്ട്. അത് നിലനിർത്താൻ കളക്ടീവ് ന്യൂസ് റൂമിനു സാധിക്കുമെന്നു കരുതുന്നു. ’’– ബിബിസി ഡെപ്യൂട്ടി സിഇഒ ജോനാഥൻ മൺട്രോ പറഞ്ഞു.