ADVERTISEMENT

കൊച്ചി∙ 16 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട ആനയെ രക്ഷിച്ചെങ്കിലും വന്യമൃഗ ശല്യം നിമിത്തം ദുരിതമനുഭവിക്കുന്ന തങ്ങളെ വനംവകുപ്പ് പറഞ്ഞു പറ്റിക്കുകയായിരുന്നെന്ന് കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ പ്ലാച്ചേരി നിവാസികൾ. ആനകളുടെ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാം, ആനകൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം, കിണറ്റില്‍ വീണ ആനയെ മയക്കുവെടി വച്ച് പുതിയ മേഖലയിലേക്ക് മാറ്റും, ആന വീണ കിണർ നന്നാക്കിയെടുക്കാൻ സഹായം തുടങ്ങി ഒട്ടേറെ ഉറപ്പുകൾ നൽകിയാണ് വനംവകുപ്പ് ആനയെ കരയ്ക്കു കയറ്റുന്നതിന് ജനങ്ങളുടെ സഹകരണം ഉറപ്പാക്കിയത്.

എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴയുടെ മറവിൽ വനംവകുപ്പ് ആനയെ കരയ്ക്ക് കയറ്റി വനമേഖലയിലേക്ക് വിടുകയായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനംവകുപ്പ് ചതിച്ചെന്ന് ആരോപിച്ച് രോഷാകുലരാണ് നാട്ടുകാർ. വനംവകുപ്പ് ഉദ്യോഗസ്ഥരേയും ജെസിബി ഓപ്പറേറ്ററയും ജനം ഒരു ഘട്ടത്തിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ആന വീണ കിണറ്റിൽ ചാടുമെന്നാണ് സ്ഥലമുടമയുടെ ഭീഷണി. ജനങ്ങളെ ആശ്വസിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ നടന്നുവരികയാണ്.

ഇന്നു പുലർച്ചെ 2 മണിയോടടുത്താണ് മൂന്ന് ആനകൾ കോട്ടപ്പടി മേഖലയിലെത്തിയത്. ആന എത്തിയതറിഞ്ഞ് ടോർച്ചും വെളിച്ചവുമൊക്കെ തെളിച്ച് നാട്ടുകാർ ഇവയെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകറ്റി നിർത്താൻ ശ്രമിച്ചു. ഇതിനിടെയാണ് 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പൻ കിണറ്റിൽ വീണത്. പത്തോളം വീട്ടുകാർ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറായിരുന്നു ഇത്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാവിലെ തന്നെ സ്ഥലത്തെത്തി. അപ്പോഴേക്കും ആന സ്വയം കിണറിന്റെ ഭിത്തി ഇടിച്ചു കയറാനുള്ള ശ്രമം തുടങ്ങിയിരുന്നു. തുടർന്നാണ് നാട്ടുകാർ തങ്ങളുടെ ആവശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. നിരന്തരം ആനഭീതിയിൽ കഴിയുന്നവരാണെന്നും അവർ ബോധ്യപ്പെടുത്തി. ഉച്ചയോടെ പെരുമ്പാവൂർ, കോതമംഗലം എംഎൽഎമാരും സ്ഥലത്തെത്തി. തുടർന്ന് വനംവകുപ്പ്, പൊലീസ്, ജനപ്രതിനിധികൾ തുടങ്ങിയവൽ ഉൾപ്പെട്ട ചർച്ചയില്‍ ആനയെ മയക്കുവെടി വച്ച് സ്ഥലത്തുനിന്നു മാറ്റാമെന്ന് തീരുമാനമായി. കിണർ നന്നാക്കണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ആവശ്യമാണെന്നതും ജനങ്ങൾ മുന്നോട്ടു വച്ചു.

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കോട്ടപ്പടിയിലെ നാലു പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ സ്ഥലത്തു നിന്ന് മാറ്റുക എന്നതായിരുന്നു ആദ്യ പരിപാടി. വൈകിട്ട് നാലു മണിക്ക് ശേഷം ആനയെ വെടിവയ്ക്കാമെന്നും വനംവകുപ്പ് ഉറപ്പു നൽകി. കിണറിന്റെ ഒരു വശമിടിച്ച് സ്വയം കരയ്ക്ക് കയറാനുള്ള ആനയുടെ ശ്രമം ഒരു ഘട്ടമെത്തിയതോടെ കാര്യമായി മുന്നോട്ടു പോകാതായി. തുടര്‍ന്നാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടാകുന്നത്. എന്നാൽ തന്റെ പറമ്പിലൂടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണം എന്നായിരുന്നു സ്ഥലം ഉടമസ്ഥന്റെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയുമൊക്കെ നിർബന്ധത്തിനു വഴങ്ങി മണ്ണുമാന്തി യന്ത്രം കൊണ്ടു വരാനും സമ്മതിച്ചു.

കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാന
കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാന

ജനം ആശ്വാസത്തിൽ ഇക്കാര്യങ്ങൾ വിശ്വസിച്ചിരിക്കുന്നതിനിടെയാണ് മൂന്നരയോടെ പ്രദേശത്ത് കനത്ത മഴ പെയ്യാനാരംഭിച്ചത്. വനംവകുപ്പിന്റെ പ്രവർത്തനങ്ങള്‍ പെട്ടെന്നായിരുന്നു. മഴയത്ത് ആനയെ കരയ്ക്ക് കയറ്റി വിടരുതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഇതൊന്നും വകവയ്ക്കാതെ മണ്ണുമാന്തി ഉപയോഗിച്ച് കിണറിന്റെ വശങ്ങൾ ഇടിക്കാൻ ആരംഭിച്ചു. വൈകാതെ ആന കരയ്ക്കു കയറുകയും ചെയ്തു. ഇതറിഞ്ഞ് ജനം എത്തിയപ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും േചർന്ന് ആനയെ വനമേഖലയിലേക്ക് ഓടിക്കാനാരംഭിച്ചിരുന്നു.

കിണറ്റിൽ വീണ കാട്ടാനയുടെ ദൃശ്യം
കിണറ്റിൽ വീണ കാട്ടാനയുടെ ദൃശ്യം

വീണ കിണറിന്റെ ഭാഗത്തു നിന്ന് 3 കിലോ മീറ്ററോളം അകലെയാണ് വനാതിർത്തി. ആനയ്ക്ക് ഇവിടേക്ക് പോകാനുള്ള വഴിയും അധികൃതർ നേരത്തെ ഒരുക്കിയിരുന്നു. എന്നാൽ ജനവാസ മേഖലയിലൂടെയാണ് ആന ഓടിയത് എന്നാണ് നാട്ടുകാർ ഉയർത്തിയ പരാതി. കിണറ്റിൽ വീണ ആന ഉൾപ്പെടെയുള്ളവ ഇടക്കിടെ കോട്ടപ്പടിയിൽ എത്തി കൃഷി നശിപ്പിക്കുന്നതാണെന്നും മയക്കുവെടി വച്ച് സ്ഥലം മാറ്റാതെ ഇനിയും ഈ ദുരിതത്തിൽ തന്നെ അകപ്പെടുത്തുകയാണ് വനംവകുപ്പ് ചെയ്തത് എന്നും നാട്ടുകാർ പറയുന്നു.

English Summary:

Kothamangalam Wild Elephant Rescue Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com