ADVERTISEMENT

കോഴിക്കോട്∙ ഇക്കൊല്ലം കേരളപ്പിറവി ദിനത്തിൽ കോഴിക്കോട്ട് മലയാള മനോരമ തുടക്കം കുറിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ലോഗോ ‘ഹോർത്തൂസ് 2024’ മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എം.ടി.വാസുദേവൻ നായർ പ്രകാശനം ചെയ്തു. വായിക്കാൻ പുസ്തകങ്ങൾ തേടി നടക്കേണ്ടിയിരുന്ന കാലത്തുനിന്ന് ഒട്ടേറെ ലൈബ്രറികളുമായി യുനെസ്കോയുടെ സാഹിത്യ നഗര  പദവിയിലെത്തി നിൽക്കുന്ന കോഴിക്കോടിന് തിലകക്കുറിയായിരിക്കും ‘ഹോർത്തൂസ്’ എന്ന് എംടി പറഞ്ഞു.

‘‘മനോരമയുടെ ആതിഥ്യത്തിൽ ഒരു സാംസ്കാരികോത്സവം കോഴിക്കോട്ടു വരുന്നതിൽ ഏറെ സന്തോഷമുണ്ട്. പുതുതലമുറ എല്ലാ നിലയ്ക്കും അതിൽ പങ്കാളികളാവണം. വായനയിലും പുസ്തകങ്ങളിലും താൽപര്യം ഉണ്ടാവണം, അതു വളർത്തണം. ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാവണം’’ – കുട്ടികളെ ചേർത്തുനിർത്തി എംടി പറഞ്ഞു. സ്കൂൾ വിദ്യാർഥികളായ എസ്.പി.പാർവണ, വി.ആനന്ദി, ഏദൻ സജി, മിഷാൽ മുഹമ്മദ്, സൈന്ധവ് നായർ, എസ്.അങ്കിത് എന്നിവർ ലോഗോ ഏറ്റുവാങ്ങി. തന്റെ ഫ്ളാറ്റിലെ സ്വകാര്യ ലൈബ്രറി കാണാൻ എംടി അവരെ ക്ഷണിക്കുകയും ചെയ്തു.

ഹോർത്തൂസ്

പതിനേഴാം നൂറ്റാണ്ടിൽ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന വിശ്രുത സസ്യശാസ്ത്ര ഗ്രന്ഥത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടതാണ് ഹോർത്തൂസ് എന്ന ലോഗോ.

മലബാറിന്റെ ഉദ്യാനം എന്നാണ് ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലത്തീൻ പേരിന്റെ അർഥം. അക്കാലത്തു മലബാർ എന്നാൽ കേരളം തന്നെയാണ്. 12 വാല്യങ്ങളായി ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ സസ്യങ്ങളുടെ പേരുകൾ മലയാളത്തിലുമുണ്ട്. മലയാള ഭാഷ ആദ്യമായി അച്ചടിയിൽ ഉപയോഗിച്ചത് ഈ പുസ്തകത്തിലാണ്. അങ്ങനെ ഹോർത്തൂസ് നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും അടിസ്ഥാന രേഖകളിലൊന്നായി. 

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊച്ചിയിലെ ഗവർണറായിരുന്ന ഹെൻഡ്രിക് അഡ്രിയാൻ വാൻ റീഡാണ്  ഹോർത്തൂസ് എന്ന സമാഹാരം ഒരുക്കിയത്. വിവരശേഖരണത്തിൽ അദ്ദേഹത്തെ പ്രധാനമായും സഹായിച്ചത് മലയാളിയായ ഇട്ടി അച്യുതൻ വൈദ്യൻ.

English Summary:

Manorama Hortus cultural festival on November 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com