ഇന്ത്യൻ പൗരൻ സരബ്‍ജിത് സിങ്ങിന്റെ കൊലയാളിയെ ലഹോറിൽ രണ്ടംഗ സംഘം വെടിവച്ച് കൊന്നു
Mail This Article
ലഹോർ∙ പാക്കിസ്ഥാനിലെ ജയിലിൽ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്‍ജിത് സിങ്ങിന്റെ കൊലയാളികളിൽ ഒരാളായ അമീർ സർഫറാസ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച ലഹോറിലെ ഇസ്‍ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് അമീർ സർഫറാസിനെ വെടിവച്ചെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലഷ്‍കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് അമീർ സർഫറാസ്.
2013 മേയ് രണ്ടിനാണ് ലഹോറിലെ ജിന്ന ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് സരബ്‍ജിത് സിങ്ങ് (49) മരിക്കുന്നത്. ലഹോറിലെ വൻ സുരക്ഷയിലുള്ള കോട്ട് ലഖ്‌പത് ജയിലിൽ വച്ച് അമീർ സർഫറാസ് അടക്കമുള്ള സഹതടവുകാരുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് ഒരാഴ്ചയോളം സരബ്‍ജിത് സിങ് കോമയിലായിരുന്നു. ഇഷ്ടികയും ഇരുമ്പ് കമ്പികളും ഉപയോഗിച്ചാണ് സഹതടവുകാർ സരബ്‍ജിത് സിങിനെ ആക്രമിച്ചത്. 2018 ഡിസംബറില്‍ സര്‍ഫറാസിനെ ലഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.
1990ൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ബോംബ് ആക്രമണങ്ങളിൽ സരബ്ജിത് സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തുകകയും തുടർന്ന് വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.