ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിനു വോട്ടു ചെയ്യണമെന്നു ജനങ്ങൾക്ക് അറിയില്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. വോട്ട് ചെയ്യാനായി എന്തെങ്കിലും ഭരണനേട്ടമോ മറ്റു കാരണങ്ങളോ ഉണ്ടെങ്കിൽ അതു മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. വോട്ട് ചെയ്യാതിരിക്കാൻ ആയിരം കാരണങ്ങളുണ്ട്. ഈ തിരഞ്ഞെടുപ്പ് എൽഎഡിഎഫിന്റെ ‘വാട്ടർ ലൂ’ ആണെന്നതിൽ സംശയമില്ലെന്നും കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയിൽ രമേശ് ചെന്നിത്തല പറഞ്ഞു. 

ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫിനുണ്ടായ വിജയത്തിന്റെ തുടർച്ച പാർലമെന്റ് തിരഞ്ഞെടപ്പിലും പ്രതിഫലിക്കും. കേന്ദ്ര - സംസ്ഥാന ഭരണവിരുദ്ധ വികാരവും മോദിയുടെയും മുഖ്യമന്ത്രിയുടെയും വർ​ഗീയ ധ്രുവീകരണത്തിനെതിരെയുള്ള ജനവികാരവും ആഞ്ഞടിക്കും. ബിജെപി - സിപിഎം അന്തർധാരയും മതേതരത്വം തകർക്കാനുള്ള നീക്കവും കേരളത്തിൽ ചെലവാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടുകളിലേക്കു കടക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് തകർപ്പൻ വിജയം നേടുന്ന രാഷ്ട്രീയ അന്തരീക്ഷമാണു നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20ൽ 20ഉം നേടി സമ്പൂർണ ആധിപത്യമുറപ്പിക്കും. ബിജെപിയും ഇടതുമുന്നണിയും ഇതുപോലെ നിരാശരായ തിരഞ്ഞെടുപ്പ് കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കു സർക്കാരിന്റെ നേട്ടങ്ങളൊന്നും അവതരിപ്പിച്ചു വോട്ടുതേടാനാകുന്നില്ല. സർക്കാരിനെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറയുന്നില്ല. ഓർമിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്. എട്ടുവർഷമായി കേരളത്തെ തകർത്തു തരിപ്പണമാക്കിയ ഇടതുസർക്കാരെന്നു കേട്ടാൽ ജനത്തിനു വാശി കൂടും. ജനങ്ങളുടെ ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പിൽ അലയടിക്കും. അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരെ ഒരവസരത്തിനായി കാത്തിരിക്കുകയാണു ജനങ്ങൾ. അതുകൊണ്ടാണു മുഖ്യമന്ത്രി ഭരണനേട്ടങ്ങളെക്കുറിച്ചു മിണ്ടാത്തതെന്നും ചെന്നിത്തല പറഞ്ഞു.

English Summary:

Ramesh Chennithala says there are so many reasons to not to vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com