ADVERTISEMENT

മലപ്പുറം ∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി നടത്തിയ ബോചെ യാചകയാത്രയടക്കമുള്ള സംഭവങ്ങൾ സിനിമയാക്കുമെന്നു വ്യവസായി ബോബി ചെമ്മണ്ണൂർ. ഇതിനായി സംവിധായകൻ ബ്ലെസിയുമായി ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ‌സിനിമയിലൂടെ ലഭിക്കുന്ന ലാഭം ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

‘‘ഈ സിനിമയിലെ നായകനെ തീരുമാനിച്ചിട്ടില്ല. ഞാൻ അഭിനയിക്കില്ല. 3 മാസത്തിനുള്ളിൽ ഷൂട്ടിങ് ആരംഭിക്കും. നിർമാണം ഇപ്പോൾ ഒറ്റയ്ക്കാണ് ഏറ്റെടുക്കുന്നത്. മറ്റാരെങ്കിലും സമീപിച്ചാൽ അവരുമായി ചേർന്ന് ചെയ്യുന്നതും പരിഗണനയിലുണ്ട്. അബ്ദുൽ റഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ച മലയാളികൾ നൽകുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ലോകത്തിനു മുന്നിലെത്തിക്കാൻ സിനിമയിലൂടെ ആഗ്രഹിക്കുന്നത്’’– ബോചെ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂർ പറഞ്ഞു. 

∙ അറിഞ്ഞത് പത്ര വായനയിലൂടെ

‘‘ഒരു ദിവസം രാവിലെ ശുചിമുറിയിലിരുന്ന് പത്രം വായിക്കുന്നതിനിടെയാണ് അബ്ദുൽ റഹീമിന്റെ കഥയറിഞ്ഞതെന്ന് ബോബി പറഞ്ഞു. സംഭവം മനസ്സിനെ വല്ലാതെ ഉലച്ചു. അങ്ങനെയാണ് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. ആ സമയത്ത് 2.4 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയതെന്ന് മനസ്സിലായി. ഇറങ്ങിത്തിരിച്ചാൽ തുക പൂർണമായും സമാഹരിച്ചെടുക്കാനാകും എന്ന് തോന്നി. തുടർന്ന് എല്ലാ ജില്ലകളിലെയും ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരുമായി ആലോചിച്ചാണ് ബോചെ യാചകയാത്ര ദൗത്യമായെടുത്തത്.

ട്രസ്റ്റിനു കീഴിൽ അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളിൽനിന്ന് സഹായം തേടിയത്. ബ്ലഡ്മണി കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ കേസ് നടത്തുന്നവരുമായും ബന്ധപ്പെടുന്നുണ്ട്. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും കഴിഞ്ഞേ അദ്ദേഹത്തിന് പുറത്തിറങ്ങാനാകൂവെന്നാണ് വിവരം ലഭിച്ചത്’’– മലപ്പുറം പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ  ബോബി പറഞ്ഞു.

അബ്ദുൽ റഹീമിനായുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് ഉയർന്ന വർഗീയ ആരോപണങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. അയാളുടെ മതം നോക്കിയല്ല, മനുഷ്യനെന്ന നിലയിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ സഹായിച്ചത്. നിമിഷ പ്രിയയുടെ സംഭവത്തിലും എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

∙ സെൽഫിയിൽനിന്ന് കെട്ടിപ്പിടിത്തത്തിലേക്ക്

നേരത്തേയൊക്കെ ആളുകൾ കൈ തരുകയും ഒപ്പം നിന്ന് സെൽഫിയെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ അബ്ദുൽ റഹീമിന്റെ മോചനത്തിനായി നടത്തിയ ശ്രമങ്ങൾക്കു ശേഷം ആളുകൾക്ക് തന്നോടുള്ള സ്നേഹം വർധിച്ചിട്ടുണ്ട്. ഇപ്പോൾ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തുകൊണ്ടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നത് സാമൂഹിക പ്രവർത്തനം പാഷനായതുകൊണ്ടാണ്. മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന സന്തോഷം കാണുന്നതാണ് ഏറ്റവും വലിയ കാര്യം. അത് ബിസിനസിൽ പ്രതിഫലിക്കുന്നുണ്ടോയെന്ന് നോക്കാറില്ല. രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിച്ചിട്ടില്ല. ഇന്നു വരെ വോട്ട് ചെയ്തിട്ടില്ല. അത് രാഷ്ട്രീയത്തോട് എതിർപ്പുണ്ടായിട്ടില്ല. തന്റെ പല ദുശ്ശീലങ്ങളിൽ ഒന്നായി മാത്രമാണ് കാണുന്നത്.

∙ കുറ്റവാളികളെ രക്ഷിക്കലല്ല ദൗത്യം

കൊലപാതകികളെ മുഴുവൻ കാശ് കൊടുത്ത് രക്ഷിക്കുകയെന്നതല്ല ഉദ്ദേശിക്കുന്നത്. നിരപരാധികളായിട്ടും ശിക്ഷയനുഭവിക്കേണ്ടി വരുന്നവരുടെ മോചനമാണ് ഉദ്ദേശിക്കുന്നത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന വാക്യം തന്നെയാണ് മുറുകെപ്പിടിക്കുന്നത്.

ബോചെ ഫാൻസ് അസോസിയേഷൻ ട്രസ്റ്റിലേക്ക് നേരത്തേ തന്നെ ഏഴായിരത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെയും ഇപ്പോൾ അപേക്ഷ ക്ഷണിച്ചതോടെ അത് വലിയ രീതിയിൽ കൂടിയിട്ടുണ്ട്. ചെറിയ സഹായങ്ങളും ഭവനദാനവുമൊക്കെ നിലവിൽ നടത്തിവരുന്നുണ്ട്. സിനിമയിലൂടെ ലാഭം ലഭിച്ചാൽ അത് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും ബോബി വ്യക്തമാക്കി.

English Summary:

Boby Chemmanur Leads Global Fundraising Effort for Abdul Rahim, Defying Communal Accusations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com