ADVERTISEMENT

കോഴിക്കോട്∙ വടകര മണ്ഡലം സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ. ശൈലജയുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു. ‘‘ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണെന്ന എൽഡിഎഫ് വാദം ശുദ്ധ അസംബന്ധമാണ്. മുഖമില്ലാത്തവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണം’’–രമ പറഞ്ഞു. 

‘‘ലൈംഗികചുവയോടെയുള്ള പരാമർശങ്ങളും വ്യക്തി അധിക്ഷേപങ്ങളും ആദ്യ സംഭവമല്ല. പൊതുരംഗത്തും മാധ്യമ രംഗത്തും അടക്കം പ്രവർത്തിക്കുന്ന താനടക്കമുള്ള സ്ത്രീകൾ ഇത്തരം അധിക്ഷേപങ്ങൾ കേൾക്കുകയാണ്. പൊലീസിനും സൈബർ സെല്ലിനും പരാതികൾ നൽകിയിട്ടുണ്ട്. പരാതികൾ കെട്ടിക്കിടന്നതല്ലാതെ ഒരു പരാതിയിൽ പോലും വസ്തുതാപരമായ അന്വേഷണം നടത്താനോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ അധികാരികൾ തയാറായിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥിക്ക് നേരെ ലൈംഗിക അതിക്രമ ആരോപണം ഉണ്ടായെന്ന് പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചതിന് ഉത്തരവാദി സംസ്ഥാനത്തെ പൊലീസ് ആണ്. സൈബർ സെൽ അടക്കമുള്ളവർ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം പ്രവൃത്തികൾ തുടരുന്നത്. ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നുന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് പല സ്ത്രീകളും നേരിടുന്നത്’’–കെ.കെ.രമ പറഞ്ഞു. 

സൈബർ ആക്രമണത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ ഇന്നലെ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകന് എതിരെ പൊലീസ് കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‍ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‍സാപ് ഗ്രൂപ്പിൽ അസ്‍ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്‍ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

English Summary:

KK Rema respond to cyber attack against KK Shailaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com