ADVERTISEMENT

കൊച്ചി∙ വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. വ്യാജരേഖ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം.

ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടർന്ന് സൈജുവിനോടു ചുമതലയിൽ നിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു. 

വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടിൽ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറിൽ നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കിൽ നിക്ഷേപിച്ചു. ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേരു വച്ചു. പല തവണ തന്റെ കയ്യിൽനിന്ന് പണം വാങ്ങി. 2022 ജനുവരി 24ന് വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം നിലനിൽക്കുമ്പോൾ ഇങ്ങനെ തുടരാൻ കഴിയില്ല എന്ന് അറിയിച്ചപ്പോൾ സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നീട് ഫോൺ വിളിച്ചെങ്കിലും താൻ എടുത്തില്ല. ഭീഷണി തുടർന്നതോടെ രക്തസമ്മർദം വർധിച്ച് ആശുപത്രിയിലായി. ഭർത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകർന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് റൂറൽ എസ്പിക്കു പരാതി നൽകി. നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിൽ അന്വേഷണം വൈകുന്നതായി ആക്ഷേപം ഉയർന്നതോടെയാണ് സൈജുവിനെതിരെ കേസ് എടുത്തത്.

എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വിശദീകരണം. പരാതി നൽകിയ ഡോക്ടറുമായും അവരുടെ ഭർത്താവുമായും നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ പെരുമാറ്റ രീതി മോശമാണെന്നു മനസ്സിലാക്കിയതോടെ ആ അടുപ്പം വേണ്ടെന്നു വച്ചു. എന്നാൽ ഡോക്ടറും അവരുടെ പേരിൽ മറ്റു ചിലരും ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ട് തന്നെ സമീപിക്കുന്നത് പതിവായി. ഇതിനെതിരെ താനും ഭാര്യയും റൂറൽ എസ്പിക്കു പരാതി നൽകിയിരുന്നതായും സൈജു പറഞ്ഞിരുന്നു.

English Summary:

Police officer the accused in the case of raping a woman doctor, found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com