ADVERTISEMENT

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി. വിമർശനവും എതിർപ്പും സത്യസന്ധമായാൽ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്സഭയില്‍നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടില്‍നിന്നു പോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

‘‘ബിജെപിക്കും ആർഎസ്എസിനുമെതിരെ ശക്തിയുക്തം പോരാടുന്ന ഒരാളാണ് ഞാൻ. അവർ എന്നെ എന്തൊക്കെ ചെയ്താലും ഓരോ ദിവസവും ഞാൻ ആ പോരാട്ടം തുടരുകയാണ്. ആശയപരമായി എനിക്ക് അവരോടു കടുത്ത ഭിന്നതയുണ്ട്. അതുകൊണ്ട് ഓരോ ദിവസവും ഉറക്കമുണരുമ്പോൾ അവരെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് എന്റെ ചിന്ത. ഞാൻ പാർലമെന്റിലൂടെ നടക്കുമ്പോൾ അവിടെയുള്ള ബിജെപിക്കാർ പറയുന്നത്, ഈ മനുഷ്യൻ 24 മണിക്കൂറും ഞങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.

ഇങ്ങനെ അവർക്കെതിരെ പോരാടുമ്പോൾ, ഞാൻ അതിനു വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. അവരുടെ മാധ്യമങ്ങളും ചാനലുകളും എന്നെ 24 മണിക്കൂറും അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യം മുഴുവൻ എന്റെ പ്രതിച്ഛായ അവർ നശിപ്പിക്കുന്നു. എന്റെ ലോക്സഭാംഗത്വം അവർ എടുത്തുകളഞ്ഞു‌. ഞാൻ അദാനിക്കെതിരെ ഒരു പ്രസംഗം നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണു ലോക്സഭയിൽനിന്ന് എന്നെ പുറത്താക്കിയത്. ഒരു ദിവസം 12 മണിക്കൂർ വച്ച് 55 മണിക്കൂറാണ് ഇ.ഡി എന്നെ ചോദ്യം ചെയ്തത്. ഞാൻ താമസിച്ചിരുന്ന വീടിന്റെ താക്കോൽ അവർക്കു കൊടുത്തു. അവർ എന്നെ ആ വീട്ടിൽനിന്നു തന്നെ പുറത്താക്കി. എനിക്കു വലിയ സന്തോഷം തോന്നി. ആ വൃത്തികെട്ട വീട് എനിക്കു വേണ്ട. എനിക്ക് ഈ രാജ്യത്തെ ജനങ്ങളുടെ ലക്ഷക്കണക്കിനു വീടുകളുണ്ടെന്ന് ഞാൻ അവരോടു പറഞ്ഞു. കേരളത്തിലും ഉത്തർപ്രദേശിലും അസമിലുമുള്ള ജനങ്ങളുടെ ഹൃദയത്തിലാണ് എന്റെ വീട്. കന്യാകുമാരിയിൽനിന്നു കേരളത്തിലൂടെ കശ്മീർ വരെ ഞാൻ 4000ൽ അധികം കിലോമീറ്ററുകൾ നടന്നു. അന്നു മുതലുള്ള മുട്ടുവേദന ഇപ്പോഴും എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്.

‘‘ഇനി ഒരു കാര്യം ചോദിക്കട്ടെ. ബിജെപിയെ എതിർക്കുന്ന എനിക്കു സംഭവിക്കുന്ന ഇക്കാര്യങ്ങളൊന്നും എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്കു സംഭവിക്കാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം എടുത്തുകളയാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഔദ്യോഗിക വസതി നഷ്ടപ്പെടാത്തത്? എന്തുകൊണ്ടാണ് ഇ.ഡിയോ സിബിഐയോ അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്? ഈ രാജ്യത്തെ രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. അവർക്കു സംഭവിച്ചത് കേരളത്തിലെ മുഖ്യമന്ത്രിക്കു മാത്രം സംഭവിക്കാത്തത് എന്താണ്?

‘‘ഞാൻ 24 മണിക്കൂറും ബിജെപിയെ വിമർശിക്കുന്നയാളാണ്. അപ്പോഴും കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ വിമർശിക്കുകയാണ്. ഇത് എനിക്ക് മനസ്സിലാകുന്നില്ല. ബിജെപിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബിജെപിയെ ആക്രമിച്ചാൽ അവർ കയ്യിലുള്ളതെല്ലാം വച്ച് തിരികെ ആക്രമിക്കും. പക്ഷേ, കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇതു സംഭവിക്കുന്നില്ല. ഇവിടെ അഴിമതി ഉൾപ്പെടെയുള്ള പ്രശ്നങ്ങളില്ലേ? ഇതെല്ലാം കേരളത്തിലെ ജനങ്ങൾ കൃത്യമായി ചിന്തിക്കണം. ആരെങ്കിലും ബിജെപിയെ സത്യസന്ധമായി ആക്രമിച്ചാൽ അവർ ഇ.ഡിയെയും സിബിഐയേയും ഉപയോഗിച്ച് 24 മണിക്കൂറും അവരുടെ പിന്നാലെയായിരിക്കും.’’ – രാഹുൽ പറഞ്ഞു.

English Summary:

Rahul Gandhi Questions Central Government's Inaction on Pinarayi Vijayan Amidst Political Turmoil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com